Breaking NewsIndiaLead NewsNEWS

ആക്രമണത്തിനു പിന്നാലെ പാക് മന്ത്രി സഭയിലും അപസ്വരം? പതിറ്റാണ്ടുകളായി ഭീകരരെ പിന്തുണയ്‌ക്കേണ്ടി വന്നെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി വൃത്തികെട്ട ജോലി ചെയ്തു; പ്രതികരണം ഉപപ്രധാനമന്ത്രി ഭീകരരെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നു വിളിച്ചതിനു പിന്നാലെ

ഇസ്ലാമാബാദ്: അമേരിക്കയും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളുടെയും കരുക്കളായി പതിറ്റാണ്ടുകളായി പാകിസ്താനു ഭീകരവാദികളെ പിന്തുണയ്‌ക്കേണ്ടി വരുന്നെന്നു തുറന്നടിച്ചു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. യുകെ ആസ്ഥാനമായുള്ള സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക്ക് മന്ത്രിയുടെ ഏറ്റുപറച്ചില്‍.

പാക്കിസ്താന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡല്ലെന്നും യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. ”ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞങ്ങള്‍ യുഎസിനു വേണ്ടിയും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു.” ഖ്വാജ ആസിഫ് പറഞ്ഞു.

Signature-ad

ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നെന്ന പേരില്‍ പാക്കിസ്താനെ കുറ്റപ്പെടുത്തുന്നതിന് യുഎസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘ഇക്കാര്യത്തില്‍ എന്ത് സംഭവിച്ചാലും പാക്കിസ്താനെ കുറ്റപ്പെടുത്തുന്നത് വന്‍ ശക്തികള്‍ക്ക് വളരെ സൗകര്യപ്രദമാണ്. എണ്‍പതുകളില്‍ സോവിയറ്റ് യൂണിയനെതിരെ ഞങ്ങള്‍ അവരുടെ പക്ഷത്തുനിന്നു യുദ്ധം ചെയ്തപ്പോള്‍, ഇന്നു തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവരെല്ലാം വാഷിങ്ടനില്‍ ഒത്തുകൂടി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് മുംബൈ ഭീകരാക്രമണം. വീണ്ടും അതേ സാഹചര്യം ആവര്‍ത്തിച്ചു. ഞങ്ങളുടെ സര്‍ക്കാര്‍ ഒരു തെറ്റ് ചെയ്‌തെന്ന് ഞാന്‍ കരുതുന്നു.’ ഖ്വാജ പറഞ്ഞു. താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളെ യുഎസ് അവരുടെ ആവശ്യത്തിനായി ഉപയോഗിച്ചെന്നും ആസിഫ് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നതിനിടെയാണ് ആസിഫിന്റെ പരാമര്‍ശം. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നെന്ന് ഇന്ത്യ വളരെക്കാലമായി ആരോപിച്ചുവരികയാണ്. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

നേരത്തേ, പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തുവന്നിരുന്നു. ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യസമര സേനാനികളെന്നായിരുന്നു ഇഷാക് ദറിന്റെ പരാമര്‍ശം. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കിടെയാണ് പരാമര്‍ശം. അതേ സമയം പാക് സേനയുടെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനം നീളുന്നു. ഫ്ലാഗ് മീറ്റിങ്ങിന് തയാറാകാതെ പാക് റേഞ്ചേഴ്സ്. ഇന്നലെ വൈകിട്ട് ബിഎസ്എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്ന് ആരുമെത്തിയില്ലെന്ന് വിവരം.

Back to top button
error: