ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രം; ഭീകരര്‍ ലക്ഷ്യമിട്ടത് പലവട്ടം; അന്നു തട്ടിക്കൊണ്ടുപോയ നാലുപേര്‍ എവിടെ? ഇന്നും അജ്ഞാതം; കേരളത്തില്‍ എത്തി മടങ്ങിയ നോര്‍വേക്കാരന്‍ നടനെ കൊന്നത് അതിക്രൂരമായി

ജമ്മു: പഹല്‍ഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. എക്കാലവും ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലമാണ് പഹല്‍ഗാം. ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഇതിന് മുന്‍പും ഭീകരര്‍ പഹല്‍ഗാമിനെ ലക്ഷ്യം വച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് 6 വിദേശികളെ പഹല്‍ഗാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 1995 ജൂലായില്‍.
കൊടും ഭീകരനായ മസൂദ് അസറിന്റെ മോചനത്തിന് വേണ്ടിയായിരുന്നു അന്ന് ഭീകര്‍ 6 പേരെ തട്ടിക്കൊണ്ടുപോയതും വില പേശിയതും. ജര്‍മ്മനി, നോര്‍വെ, യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് 1995ല്‍ കടത്തിക്കൊണ്ടുപോയത്. ആ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അല്‍-ഫരന്‍ എന്ന സംഘടനയായിരുന്നു.

ഭീകരനായ മസൂദ് അസറിനെയും, ഒപ്പമുണ്ടായിരുന്ന 20 പെരെയും പുറത്തിറക്കണമെന്ന ആവശ്യമാണ് അന്നവര്‍ ഉന്നയിച്ചത്. അന്ന് തട്ടിക്കൊണ്ടുപോയ ആറ് പേരില്‍ ഒരാളെ വളരെ ക്രൂരമായാണ് ഭീകര്‍ കൊന്നുകളഞ്ഞത്. അന്ന് കൊല്ലപ്പെട്ടത് നോര്‍വേക്കാരനായ ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ എന്ന ഇരുപത്തേഴുകാരനായ നടനെയായിരുന്നു. കവികൂടിയായിരുന്ന അദ്ദേഹം കിട്ടിയ പ്രതലങ്ങളിലെല്ലാം കവിതകള്‍ കുറിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ മരണശേഷമാണ് ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയത്.
കേരളത്തിലെത്തിയ ശേഷം, കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനായി പഹല്‍ഗാമിലെത്തിയ ഓസ്ട്രോയെ തലവെട്ടിയാണ് കൊന്നത്. ഓസ്ട്രോയുടെ മരണം മാത്രമേ ഇതുവരെ പുറംലോകം അറിഞ്ഞിട്ടുള്ളൂ. ഓസ്ട്രോക്ക് ഒപ്പം പിടിയിലായ ജോണ്‍ ചൈല്‍ഡ്‌സ് എന്നയാള്‍ ഓഗസ്റ്റ് 17ന് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ കണ്ടെത്താനായിട്ടില്ല.
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 2003 ജനുവരി 28ന് കാണാതായ നാലുപേര്‍ക്കും മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി, അവരെ മരിച്ചതായി കണക്കാക്കി. എന്നാലിവര്‍ക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.