Breaking NewsCrimeLead NewsLIFENEWSReligion

നീറിക്കത്തുന്ന ജാതിവെറി; തമിഴ്‌നാട്ടില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു; മറ്റൊരു ക്ഷേത്രം നിര്‍മിച്ചു പ്രാര്‍ഥിച്ചോളൂ എന്നു മേല്‍ജാതിക്കാര്‍; ദലിതര്‍ കയറിയ ക്ഷേത്രം അടച്ചുപൂട്ടണമെന്നും ആവശ്യം!

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് മേല്‍ജാതിക്കാര്‍. നാമക്കല്‍ ജില്ലയിലെ വീസനം ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ മഹാമാരിയമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിനിടെ ചൊവ്വാഴ്ചയാണ് സംഭവം.

തമിഴ്‌നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് (എച്ച്ആര്‍ ആന്‍ഡ് സിഇ) കീഴിലുള്ളതാണ് ക്ഷേത്രം. തിങ്കളാഴ്ച തുടങ്ങിയ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനും അനുവദിക്കണമെന്ന് ക്ഷേത്ര ഭരണസമിതിയോട് ദലിത് വിഭാഗക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.

Signature-ad

തുടര്‍ന്ന്, ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ ദലിതരെ മേല്‍ജാതിക്കാര്‍ തടയുകയും പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഇവിടെ വരുന്നതിന് പകരം ദലിതര്‍ മറ്റൊരു ക്ഷേത്രം നിര്‍മിക്കട്ടെയെന്നാണ് മേല്‍ജാതിക്കാരുടെ വാദം. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.

അക്രമം ഒഴിവാക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിരവധി മേല്‍ജാതി സ്ത്രീകള്‍ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടി പ്രതിഷേധിക്കാന്‍ തുടങ്ങി. ക്ഷേത്രം അടച്ചുപൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊലീസിനോട് പരിസരം വിട്ടുപോകാനും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം ക്ഷേത്രം പൊതുവായതാണെന്നും സര്‍ക്കാര്‍ നടത്തുന്ന എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് കീഴിലുള്ളതാണെന്നും അതിനാല്‍ എല്ലാ ഹിന്ദുക്കള്‍ക്കും അവിടെ പ്രാര്‍ഥിക്കാന്‍ അവകാശമുണ്ടെന്നുമാണ് അധികാരികള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇത് മാനിക്കാതെ മേല്‍ജാതിക്കാരായ ചിലര്‍ ദലിതരുടെ പ്രവേശനത്തെ എതിര്‍ക്കുകയായിരുന്നു.

2024 സെപ്തംബറില്‍ തിരുവള്ളൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലും സമാന സംഭവമുണ്ടായിരുന്നു. ജില്ലയിലെ ഒരു ഗ്രാമത്തിലെ ഇട്ടിയമ്മന്‍ ക്ഷേത്രത്തിലാണ് ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന വഴിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അധികാരികള്‍ ക്ഷേത്രം താല്‍ക്കാലികമായി അടച്ചിട്ടു. തുടര്‍ന്ന്, ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനും പ്രാര്‍ഥന നടത്താനും അനുവാദം നല്‍കുകയും ചെയ്തു.

Back to top button
error: