
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് മിന്നും താരമായും പിന്നീട് കമന്റേറ്ററായും ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍താരം മൈക്കല്‍ സ്ലേറ്ററിന് നാലു വര്‍ഷത്തെ തടവുശിക്ഷ. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ താരത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് ഓസ്‌ട്രേലിയന്‍ കോടതിയിലെ ജസ്റ്റിസ് ഗ്ലെന്‍ ക്യാഷ് ശിക്ഷ വിധിച്ചത്. അന്‍പത്തഞ്ചുകാരനായ സ്ലേറ്റര്‍, 2021ലും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് 2024ല്‍ വീണ്ടും അറസ്റ്റിലായത്.
1993 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്കായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ച താരമാണ് സ്ലേറ്റര്‍. 74 ടെസ്റ്റുകളില്‍നിന്ന് 14 സെഞ്ചറികള്‍ ഉള്‍പ്പെടെ 5312 റണ്‍സ് നേടി. 2004ല്‍ സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച സ്ലേറ്റര്‍ പിന്നീട് പേരുകേട്ട ടെലിവിഷന്‍ അവതാരകനും ക്രിക്കറ്റ് കമന്റേറ്ററുമായിരുന്നു.

അതേസമയം, ഇതുവരെ ഒരു വര്‍ഷത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സ്ലേറ്റര്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ലേറ്റര്‍ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയാണ് നാലു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സ്ലേറ്റര്‍ കുഴഞ്ഞുവീണിരുന്നു.
ഗാര്‍ഹിക പീഡനം, ശാരീരിക മര്‍ദ്ദനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സ്ലേറ്റര്‍ക്കെതിരെ തെളിഞ്ഞത്. മദ്യപാനമാണ് സ്ലേറ്ററുടെ അടിസ്ഥാന പ്രശ്‌നമെന്ന് ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി. മദ്യപാന ശീലം സ്ലേറ്ററിന്റെ പ്രഫഷനല്‍ കരിയര്‍ പോലും നശിപ്പിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വീണ്ടും അറസ്റ്റിലായ സ്ലേറ്റര്‍, അന്നുമുതല്‍ കസ്റ്റഡിയിലായിരുന്നു. ഇതിനു മുന്‍പ് 2021ല്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ സ്ലേറ്റര്‍, കേസില്‍ കുറ്റക്കാരനാണെന്ന് 2022ല്‍ കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷത്തെ നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 2024ല്‍ 19 കുറ്റങ്ങള്‍ ചുമത്തി സ്ലേറ്ററിനെ അറസ്റ്റ് ചെയ്തത്. ക്വീന്‍സ്ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍വച്ചാണ് സ്ലേറ്റര്‍ ഈ കുറ്റങ്ങള്‍ ചെയ്തത് എന്നാണ് ആരോപണം.