Breaking NewsBusinessLead NewsNEWSTRENDINGWorld

ട്രംപിന്റെ താരിഫ് ഓണ്‍ലൈന്‍ ഭീമന്‍മാര്‍ക്കും തിരിച്ചടി; ചൈന, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ റദ്ദാക്കുന്നു; ‘കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്, അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെ’ന്നും ആമസോണ്‍ സിഇഒ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനയില്‍ അടിമുടി ഉലയുകയാണു ലോകം. അമേരിക്കയില്‍ വിലക്കയറ്റം രൂക്ഷമായതോടെ ആമസോണ്‍ മുതല്‍ ജപ്പാനിലെ നിര്‍മാതാക്കളും ലോകമെമ്പാടുമുള്ള ബിസിനസുകാരുമെല്ലാം നെട്ടോട്ടത്തിലാണ്. അടിസ്ഥാന നികുതിക്കൊപ്പം ഓരോ രാജ്യങ്ങള്‍ക്കും വെവ്വേറെ നികുതി കൊണ്ടുവന്നത് ഒരോ രാജ്യങ്ങളിലെയും ഉത്പന്നങ്ങളെ വ്യത്യസ്തമായാണു ബാധിക്കുന്നത്. അമേരിക്കയിലേക്കു വിലക്കുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കു വന്‍ താരിഫാണു ട്രംപ് ചുമത്തിയിട്ടുള്ളത്. ശരാശരി വരുമാനക്കാരായ അമേരിക്കക്കാര്‍ക്ക് ഇത്തരം ഉത്പന്നങ്ങളോട് താത്പര്യവുണ്ട്.

എന്നാല്‍, വിപണി ഓണ്‍ലൈനിലേക്കു മാറിയതിനാല്‍ ഇത് ഏറ്റവും കൂടുതല ബാധിക്കുക ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഭീമന്‍മാരെയാണ്. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നു വ്യക്തമാക്കുകയാണ് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി. അടുത്തിടെ സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് താരിഫില്‍ എന്തു നിലപാട് എടുക്കുമെന്നതില്‍ സൂചനകള്‍ നല്‍കിയത്. ‘ഞങ്ങള്‍ കഴിയാവുന്നതെല്ലാം ഉപഭോക്താക്കള്‍ക്കായി ചെയ്യുന്നുണ്ട്. എന്നാല്‍, ഒരോ രാജ്യങ്ങള്‍ക്കും താരിഫ് വ്യത്യസ്തമാണ്. കമ്പനികള്‍ക്ക് 50 ശതമാനം മാര്‍ജിനൊന്നും ലഭിക്കുന്നില്ല. അതിനാല്‍ നികുതിഭാരം അവര്‍ ഇടപാടുകാരിലേക്കു കൈമാറാനാകും സാധ്യത’- അദ്ദേഹം പറഞ്ഞു.

Signature-ad

ചൈനയ്ക്ക് അമിതമായ താരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനയില്‍നിന്നും തെക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ഓര്‍ഡറുകള്‍ ആമസോണ്‍ റദ്ദാക്കുന്നുണ്ട്. ബീച്ച് കസേരകള്‍, സ്‌കൂട്ടറുകള്‍, എസി എന്നിവയാണ് ഇതില്‍ കൂടുതല്‍. അമേരിക്കയില്‍ റീസെല്ലിംഗിനുവേണ്ടി ആമസോണ്‍ നേരിട്ടു വാങ്ങിയിരുന്നവയാണ്. ഇത്തരം ഉത്പന്നങ്ങളെയാണ് പുതിയ താരിഫ് ഏറ്റവുമാദ്യം ബാധിച്ചത്.

ആമസോണിന്റെ തേഡ്പാര്‍ട്ടി മാര്‍ക്കറ്റ്‌പ്ലേസിലൂടെയാണ് 60 ശതമാനം വില്‍പനയും നടക്കുന്നത്. നിരവധി വില്‍പനക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ചൈനീസ് നിര്‍മാതാക്കളെയാണ്. ഈ വ്യാപാരികള്‍ താരിഫിന് അനുസരിച്ച് വില ഉയര്‍ത്താന്‍ സാധ്യതയുണ്ട്. താരിഫിന്റെ തിരിച്ചടി പിടിച്ചുനിര്‍ത്താന്‍ ആമസോണ്‍ നേരിട്ട് ഉത്പന്നങ്ങള്‍ മൊത്തവ്യാപാരാടിസ്ഥാനത്തില്‍ വാങ്ങാനും കോണ്‍ട്രാക്ടുകള്‍ പുതുക്കാനും പദ്ധതിയുണ്ടെന്നും ജാസി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ വില ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയും.

താരിഫിന്റെ പ്രശ്‌നം കൂടുതലായി ബാധിക്കുന്നതിനുമുമ്പ് കടക്കാര്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ചൈനയൊഴികെ മറ്റു രാജ്യങ്ങളുടെ താരിഫ് വര്‍ധന ട്രംപ് മരവിപ്പിച്ചതിനു പിന്നാലെയാണിത്. എന്നാല്‍, ഇതുകൊണ്ടൊന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

Back to top button
error: