സിനിമാ ലൊക്കേഷനുകളില്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്നു; സഹകരിക്കാന്‍ ബുദ്ധിമുട്ടെന്ന് ഫെഫ്ക; വന്‍കിട നിര്‍മാതാക്കള്‍ മലയാളത്തില്‍ പണം മുടക്കാന്‍ മടിക്കുന്നെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍; സിനിമ മേഖല പൂര്‍ണമായും നിലച്ചേക്കാം; അവസാന അവസരം നല്‍കണമെന്ന് ഷൈന്‍

സിനിമ സെറ്റുകളിൽ ഉൾപ്പടെ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചതായും നടി വിൻ സി നൽകിയ പരാതിയിൽ ഐ സി അന്വഷണ റിപ്പോർട്ടിന് ഒപ്പം നിൽക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് താര സംഘടനയായ അമ്മയെ അറിയിച്ചെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സ്വയം തിരുത്താമെന്നും അവസാന അവസരം നൽകണമെന്നും ഷൈൻ ആവശ്യപ്പെട്ടതായും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ ഫെഫ്ക ഭാരവാഹികൾ വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ നിർമാണം വലിയ തോതിൽ കുറഞ്ഞതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമ നിർമാണം 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പല വൻകിട നിർമാതാക്കളും മലയാള സിനിമകളിൽ പണം മുടക്കുന്നതിന് തയ്യാറാകുന്നില്ല. മലയാള സിനിമയിൽ ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട് എന്ന ചിത്രമാണ് ലഭിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി വരുന്ന വാർത്തകളിലൂടെ അത്തരമൊരു ചിത്രം ലഭിക്കുന്നുണ്ടെങ്കിൽ അതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ സാധിക്കില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ വ്യവസായം പൂർണ്ണമായി നിശ്ചലമായാൽ പോലും അത്ഭുതപ്പെടാനില്ല എന്ന് ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കർശന നിർദേശം കൊണ്ടുവന്നിട്ടുണ്ട്. അത് ഏറ്റവും അധികം ബാധിക്കുന്നതും മലയാള സിനിമയെയായിരിക്കും. മുതൽമുടക്കാൻ ആളില്ല, വരുമാന സ്രോതസ്സുകൾ കുറയുന്നു, പൊതുസമൂഹത്തിന് മുന്നിൽ മോശമായ ചിത്രമുണ്ടാകുന്നു. ഈ സാഹചര്യത്തിൽ ഇത്തരം പെരുമാറ്റമുള്ളവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും അദ്ദേഹംപറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ ബന്ധപ്പെട്ട വിവാദങ്ങളിൽ നടന് ഫെഫ്ക കർശന താക്കീത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. എഎംഎംഎയെ അറിയിച്ച ശേഷം ഷൈൻ ടോം ചാക്കോയുടെ തങ്ങൾ സംസാരിച്ചിരുന്നു. ഇത്തരം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി അദ്ദേഹം തങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഈ ശീലങ്ങൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ പ്രഫഷണൽ അസ്സിസ്റ്റൻസ് സ്വീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ ലഹരി കേസിൽ പൊലീസിന് ആശയക്കുഴപ്പം ഇല്ലെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ. നിയമോപദേശം ലഭിച്ച ശേഷമാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. ഷൈനിനെ ഹോട്ടലിൽ എത്തി കണ്ടവരെയും സാമ്പത്തിക ഇടപാടുകൾ നടത്തിയ സജീറിനെയും കേന്ദ്രീകരിച്ചാണ് അന്വഷണം.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചാണ് ഷൈൻ ടോം ചാക്കോയെ പൊലീസ് വിട്ടയച്ചത്. എഫ്.എസ്.എല്‍ റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാനും പൊലീസ് നടപടി സ്വീകരിച്ചു. ലഹരി ഉപയോഗിച്ചെന്ന് ഷൈൻ തന്നെ സമ്മതിക്കുകയും ചെയ്തു. ഷൈനിനെതിരെ കേസ് എടുത്തതിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിലും പൊലീസിനുള്ളിൽ ആശയ കുഴപ്പം ഇല്ലെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പ്രതികരിച്ചു.
ഷൈനിനെതിരായി കാൾ റെക്കോർഡുകളും ബാങ്ക് ഇടപാടുകളും നിർണായക തെളിവായി പൊലീസിന്റെ പക്കൽ ഉണ്ട്. ഷൈനിനെ ഹോട്ടൽ മുറിയിൽ എത്തി കണ്ടവരെയും സാമ്പത്തിക ഇടപാട് നടത്തിയവരെയും കേന്ദ്രീകരിച്ചാണ് അന്വഷണം പുരോഗമിക്കുന്നത്. അടുത്ത ഘട്ട ചോദ്യം ചെയ്യലിന് മുൻപ് ഷൈൻ പണം നൽകിയവരെ കണ്ടെത്തി അന്വഷണം നടത്തുകയാണ് പൊലീസ്. ഷൈൻ ഗൂഗിൾ പേ വഴി പണം നൽകിയ സജീറിനെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ നീക്കം.