CrimeNEWS

ഐബിയിലെ കാമദേവന്‍ സുകാന്ത് എവിടെ? പോലീസ് എടപ്പാളില്‍; മുറികുത്തിത്തുറന്ന് ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കും കണ്ടെടുത്തു

മലപ്പുറം: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പിടികൂടാനായില്ല. കൂടുതല്‍ തെളിവുതേടി പോലീസ് ഞായറാഴ്ച എടപ്പാളിലെ വീട്ടില്‍ വീണ്ടുമെത്തി. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ സുകാന്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകള്‍, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവ കണ്ടെടുത്തു. ഇത് കേസില്‍ നിര്‍ണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഉത്തരവുമായി പേട്ട പോലീസ് എടപ്പാള്‍ പട്ടാമ്പി റോഡില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ. സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയല്‍വാസിയായ ഇബ്രാഹിമിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. വീടിന്റെ താക്കോല്‍ അയല്‍വാസിയുടെ വീട്ടില്‍നിന്ന് വാങ്ങിയശേഷം അകത്തുകയറി.

Signature-ad

പരിശോധനയില്‍ മുറികളില്‍നിന്ന് ഒന്നും കിട്ടിയില്ല. പിന്നീട് മുകളിലെ നിലയില്‍ സുകാന്തിന്റെ പൂട്ടിക്കിടന്ന മുറിയും അലമാരിയും കുത്തിത്തുറന്ന് പരിശോധിച്ചു. ഇതില്‍നിന്നാണ് ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെടുത്തത്. ഇവകൂടാതെ നിരവധി രേഖകളും ഇവര്‍ പരിശോധിച്ചു. ആവശ്യമുള്ളവയുടെ ചിത്രങ്ങള്‍ പകര്‍ത്തി.

മേഘയുടെ മരണം നടന്ന് അധികംവൈകാതെ രണ്ടുതവണ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവെന്നും ലഭിച്ചിരുന്നില്ല. സുകാന്തിനെ തേടിയുള്ള അന്വേഷണം അയല്‍സംസ്ഥാനങ്ങളിലെ ചില ബന്ധുക്കളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. പേട്ട എസ്‌ഐ ബാലു, അന്‍സാര്‍, ചങ്ങരംകുളം സ്റ്റേഷനിലെ വിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.

നേരത്തേ ഈ വീട്ടില്‍ അനാഥമായ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഡെയറി ഫാം അധികൃതര്‍ക്ക് കൈമാറിയിരുന്നു.

Back to top button
error: