Breaking NewsCrimeKeralaLead NewsLIFEMovieNEWS

‘നമ്മള്‍’ ചെയ്യുന്ന കാലത്ത് ഷൈനിനു പുകവലിയോ മദ്യപാനമോ ഇല്ല; ‘ആ സംവിധായകന്റെ ആദ്യ സിനിമയ്ക്കുശേഷമുള്ള കൂട്ടും സൗഹൃദവും വഴിതെറ്റിച്ചു; ഗദ്ദാമയ്ക്കായി നേരിട്ടു കണ്ടപ്പോള്‍ ഞെട്ടി’: ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് സംവിധായകന്‍ കമല്‍

കൊച്ചി: താന്‍ കാണുന്ന അന്നുമുതല്‍ ഷൈനിനൊപ്പം ഓട്ടം ഉണ്ടെന്നും ലഹരി ഉപയോഗം കൊച്ചിയിലേക്കു മാറിയതിനു ശേഷമാണെന്നും സംവിധായകന്‍ കമല്‍. പൊന്നാനി എംഇഎസില്‍ കമലിന്റെ ഭാര്യ പഠിപ്പിക്കുന്ന സമയത്ത് അയല്‍ക്കാരായിരുന്നു ഷൈനിന്റെ കുടുംബമെന്നും ആ അടുപ്പത്തില്‍നിന്നാണ് സഹസംവിധായകനായും നടനുമൊക്കെയായി കൂടെക്കൂട്ടിയതെന്നും കമല്‍ പറഞ്ഞു.

തൃശൂരില്‍ പരിപാടിക്കിടെയാണു ഷൈനിന്റെ പിതാവ് ചാക്കോ ‘അവന്‍ പഠിക്കാന്‍ മോശമാണെന്നും അഭിനയിക്കാനാണു താത്പര്യ’മെന്നും പറഞ്ഞത്. അന്നു പത്തില്‍ പഠിക്കുന്ന ഷൈനും പലവട്ടം തന്നോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

പിന്നീട് ഷൈന്‍ ഡിഗ്രി കഴിഞ്ഞ സമയത്താണു ‘നമ്മള്‍’ എന്ന സിനിമ ചെയ്യുന്നത്. ആ സെറ്റില്‍ ഇടിച്ചു കയറിയാണ് സഹായിയായി മാറിയത്. അന്നൊന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും കമല്‍ ഓര്‍ക്കുന്നു. അസിസ്റ്റന്റ് സംവിധായകന്‍ എന്ന നിലയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയൊക്കെ ഏകോപിപ്പിക്കാന്‍ ഷൈനിനു കഴിഞ്ഞു. നമ്മളിനുശേഷം ‘സ്വപ്‌നക്കൂട്’, രാപ്പകല്‍ എന്നീ ആറോ ഏഴോ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിരുന്നു. അന്ന് ആഷിക് അബു ഉള്‍പ്പെടെയുള്ള സംവിധായകര്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഒരിക്കല്‍പോലും ലൊക്കേഷനില്‍ ഷൈനിനെതിരേ പരാതി ഉയര്‍ന്നിട്ടില്ല.

ആഷിക് അബു ‘ഡാഡി കൂള്‍’ എന്ന സിനിമ ചെയ്യുമ്പോള്‍ ഷൈനിനെയും അസിസ്റ്റന്റായി കൂടെക്കൂട്ടി. അക്കാലത്താണു സിനിമയും കൊച്ചിയിലേക്കു കേന്ദ്രീകരിച്ചത്. അന്നു ലഭിച്ച കൂട്ടും സൗഹൃദങ്ങളുമാണു ഷൈനിനെ ലഹരിയിലേക്കു നയിച്ചതെന്നാണു വിശ്വസിക്കുന്നതെന്നും കമല്‍ പറഞ്ഞു.

ഗദ്ദാമയ്ക്കുവേണ്ടി നടനെ അന്വേഷിക്കുമ്പോഴാണു ഷൈനിനെക്കുറിച്ചു പിന്നീട് ഓര്‍ക്കുന്നത്. അന്നു കാണുമ്പോള്‍ താടിയും മുടിയും നീട്ടി വല്ലാത്ത രൂപത്തിലായിരുന്നു. ഏറെ കഷ്ടപ്പെട്ട് സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ആ കഥാപാത്രത്തിനായി ഷൈന്‍ ഒരുങ്ങിയത്. ഷൂട്ടിന്റെ സമയത്തെല്ലാം കഥാപാത്രമായിട്ടാണു ഷൈന്‍ പെരുമാറിയത്.

ആദ്യ കൊക്കൈന്‍ കേസില്‍ പെട്ടപ്പോള്‍ ചിലതു ചോദിച്ചിരുന്നു. അതില്‍നിന്നെല്ലാം ഷൈന്‍ ഒഴിഞ്ഞുമാറി. പലരോടും ചോദിച്ചപ്പോള്‍ ഉണ്ടെന്നും ഇല്ലെന്നും വിവരം ലഭിച്ചു. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണു വിശ്വാസമെന്നും കമല്‍ പറയുന്നു.

വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഷൈനിന്റെ ഭാഗത്തുനിന്ന് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. ഷെഡ്യൂള്‍ നോക്കി അരമണിക്കൂര്‍ മുമ്പേ സെറ്റില്‍ എത്തും. കാറില്‍നിന്ന് കാരവനിലേക്കാണ് ഓട്ടം. എന്നാല്‍, ലൊക്കേഷനില്‍ ഷൈന്‍ കാരണം പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. അന്നും ഹോട്ടലിന്റെ മതില്‍ ചാടുക പോലുള്ള സ്വഭാവം ഉണ്ടായിരുന്നു.

സിനിമയുടെ സെറ്റിലുള്ള 80 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നവരാണെന്നും കമല്‍ പറയുന്നു. ശ്രീനാഥും ഷൈനും മാത്രമാണ് പലപ്പോഴും ആരോപണ വിധേയരായി എത്തുന്നത്. സിനിമയെ ലഹരിമുക്തമാക്കുക എളുപ്പമല്ലെന്നും എല്ലാവരും സ്വയം നിയന്ത്രിക്കുകയാണു വേണ്ടതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു കമല്‍.

 

Back to top button
error: