Breaking NewsLead NewsSportsTRENDING

നാണംകെട്ടെങ്കിലും വീണ്ടുമൊരു താരോദയം; ചെന്നൈയ്ക്കായി മൂന്നാം നമ്പരില്‍ തകര്‍ത്താടി പതിനേഴുകാരന്‍ ആയുഷ്; അശ്വിനി കുമാറിന്റെ മൂന്നുബോളില്‍ നേടിയത് 16 റണ്‍സ്

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പതിനേഴുകാരന്‍ ആയുഷ് മാത്രെയുടെ പ്രകടനത്തില്‍ ആശ്വാസം. മുന്‍ ക്യാപ്റ്റന്‍ റിതുരാജിനു പകരക്കാരനായിട്ടാണ് മുംബൈക്കാരനെ കളത്തലിറക്കിയത്.

മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ആയുഷ് തകര്‍ത്താടി. ആഭ്യന്തര താരമായതിനാല്‍ പിച്ചിനെക്കുറിച്ചുളള അറിവും അനുകൂലമായി. മുംബൈയുടെ സൂപ്പര്‍ ബൗളര്‍മാരെ വിറപ്പിച്ച ആയുഷ് 15 പന്തില്‍ 32 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും രണ്ട് സിക്സും പറത്തിയ താരത്തെ ദീപക് ചഹാറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്നര്‍ മികച്ച ക്യാച്ചിലാണ് പുറത്താക്കിയത്.

Signature-ad

പവര്‍പ്ലേയില്‍ ആദ്യം പരുങ്ങിയ ചെന്നൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചതും ആയുഷാണ്. രചിന്‍ രവീന്ദ്രയെ പുറത്താക്കിയ ആത്മവിശ്വാസത്തില്‍ പന്തെറിയാന്‍ എത്തിയ അശ്വിനി കുമാറിനെ കരയിച്ചാണു മടക്കിയത്. അശ്വിനിയുടെ നാലാം ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തിയ ആയുഷ്, അഞ്ചാം പന്ത് സിക്‌സര്‍ പറത്തി. അടുത്തതായി ഷോര്‍ട്ട് ബോള്‍ എറിഞ്ഞപ്പോഴും പന്ത് ആകാശം മുട്ടി. മൂന്നു ബോളില്‍ 16 റണ്‍സാണ് അശ്വിനി കുമാര്‍ വിട്ടുനല്‍കിയത്.

ദീപക് ചഹാര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറി നേടിയ ആയുഷ് ചഹാര്‍ എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ പന്തും ബൗണ്ടറി പായിച്ചു. നാലാം പന്തും ബൗണ്ടറി കടത്തിയ താരം അഞ്ചാം പന്തില്‍ സിക്സറിന് ശ്രമിച്ചാണ് പുറത്തായത്. പവര്‍പ്ലേയില്‍ 48 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് സിഎസ്‌കെയെ എത്തിച്ചത് ആയുഷിന്റെ പ്രകടനമാണ്.

ഐപിഎല്‍ മെഗാ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരമായിരുന്നു ആയുഷ്. റിതുരാജിനു പകരം പൃഥ്വി ഷാ വരുമെന്നു കരുതുമ്പോഴാണു സര്‍പ്രൈസ് ആയി ആയുഷിനെ ഇറക്കിയത്. മുംബൈക്കായി ഒമ്പത് ഫസ്റ്റ്ക്ലാസും ഏഴ് ലിസ്റ്റ് എ മത്സരങ്ങളും കളിച്ച താരം 962 റണ്‍സാണ് അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിനു വമ്പന്‍ വിജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഒന്‍പതു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 15.4 ഓവറില്‍ ഒരു വിക്കറ്റു മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി. 45 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 76 റണ്‍സുമായി പുറത്താകാതെനിന്നു. ആറു സിക്‌സുകളും നാലു ഫോറുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. 30 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും തിളങ്ങി.

 

Back to top button
error: