അന്‍വര്‍ കീറാമുട്ടിയാക്കുന്ന നിലമ്പൂര്‍: സാമുദായിക പരിഗണനയില്‍ കുഴഞ്ഞ് യുഡിഎഫ്; ഷൗക്കത്തിനു പകരം ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ 55 ശതമാനം മുസ്ലിം വോട്ട് എങ്ങോട്ട്? വഖഫിലെ സഭയുടെ നിലപാടും ചര്‍ച്ചയാകും; തോറ്റാല്‍ പിവിക്ക് സെല്‍വരാജിന്റെ ഗതിയെന്ന് മുന്നറിയിപ്പ്

നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് തീരുമാനമെടുക്കണമെന്ന് പി.വി. അന്‍വര്‍. അന്‍വര്‍ യുഡിഎഫിന്റെ സഹയാത്രികനാകുമെന്ന പ്രതിപക്ഷ നേതാവ് പറഞ്ഞത് അംഗീകരിക്കുന്നു. ഒമ്പതുവര്‍ഷം ഭരിച്ച സര്‍ക്കാര്‍ പരാജയഭീതിയിലാണെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. എം. സ്വരാജ് മത്സരിക്കാത്തത് എന്തുകൊണ്ട്. ആര്യാടന്‍ ഷൗക്കത്ത് തന്റെ സുഹൃത്തും ബന്ധുവുമാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
എന്നാല്‍, അന്‍വര്‍ ധൃതിപിടിച്ചു തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് യുഡിഎഫ് പ്രവേശനത്തിനു വിലക്കാകുന്നത്. ദേശീയതലത്തില്‍ യുഡിഎഫ് വിരുദ്ധ ചേരിയിലാണ് തൃണമൂല്‍. അന്‍വര്‍ ഒറ്റയ്ക്കായിരുന്നെങ്കില്‍ ഒരു മിനുട്ടു കൊണ്ടു തീരുമാനമെടുക്കാമായിരുന്നു എന്നു കെ. മുരളീധരന്‍ പറഞ്ഞതും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്.

യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം അന്‍വറിനും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. യുഡിഎഫിന്റെ പരാജയം അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും അവസാനമാണ്. മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന വി.ഡി. സെല്‍വരാജ് സിപിഎമ്മിനോടു പരസ്യ യുദ്ധം പ്രഖ്യാപിച്ചതു മറക്കരുതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെല്‍വരാജ് സിപിഎം വിട്ടതിനു പിന്നാലെ രാഷ്ട്രീയത്തില്‍ അപ്രസക്തനായി. അന്‍വറിനെ കാത്തിരിക്കുന്നതും സമാനമായ സ്ഥിതിയാണെന്നും സിപിഎമ്മിനോടു യുദ്ധം പ്രഖ്യാപിക്കുന്നവര്‍ക്കു പാര്‍ട്ടി തന്ത്രങ്ങളെ അതിജീവിക്കാനും ശേഷിയുണ്ടാകണം. അന്‍വറിനു സാമ്പത്തിക സ്രോതസ് ഉണ്ടെന്നതാണ് അണികളെ പിടിച്ചുനിര്‍ത്താനുള്ള ഘടകം.
ദീര്‍ഘകാലം സിപിഎം അംഗം, പാറശാല ഏരിയാ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സംഘടനാതലത്തിലും ശ്രദ്ധേയനായ നേതാവ്. ആദ്യം പരാജയപ്പെട്ടും പിന്നീട് മണ്ഡലം പിടിച്ചും തെരഞ്ഞെടുപ്പ് പോരാട്ടം നടത്തിയ നേതാവ്. 2011 ല്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫിലെ തമ്പാനൂര്‍ രവിയെ പരാജയപ്പെടുത്തി വിജയിച്ച സെല്‍വരാജ് 2012 ല്‍ സിപിഎമ്മില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുതന്നെ സെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. ആത്മഹത്യ ചെയ്യേണ്ടിവന്നാലും യുഡിഎഫില്‍ ചേരില്ലെന്നു പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു സ്ഥാനാര്‍ഥിത്വം. ജനവിധി സെല്‍വരാജിനെ അത്തവണ തുണച്ചു. മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിച്ചതോടെ സെല്‍വരാജും വിസ്മൃതിയിലായി.
55 ശതമാനം മുസ്ലിംകളും 20 ശതമാനം ക്രിസ്ത്യാനികളും ബാക്കി ഹിന്ദുക്കളും ഉള്‍പ്പെടുന്നതാണു നിലമ്പൂര്‍ മണ്ഡലം. മലബാറില്‍ ക്രൈസ്തവ സ്ഥാനാഥിയെ പരിഗണിക്കണമെന്നാണു സഭയുടെ ആവശ്യം. വി.എസ്. ജോയിക്ക് അനുകൂല ഘടകം ഇതാണ്. എന്നാല്‍, ലൗജിഹാദ്, വഖഫ് വിഷയങ്ങളില്‍ സഭ എടുത്ത നിലപാട് മുസ്ലിം വിഭാഗക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. സാമുദായികമായി വോട്ട് വിഭജിച്ചാല്‍ അതു ഗുണം ചെയ്യുക മുസ്ലിം സമുദായത്തിലെ സ്ഥാനാര്‍ഥിക്കാകും. യുഡിഎഫ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനഗോലു രണ്ടുവട്ടം മണ്ഡലത്തില്‍ നടത്തിയ സര്‍വേയിലും ആര്യാടന്‍ ഷൗക്കത്തിനാണു വിജയ സാധ്യതയെന്നു വിലയിരുത്തിയിട്ടുണ്ട്.
മുസ്ലിം സ്ഥാനാര്‍ഥിയെ വേണമെന്ന് ലീഗ് അടക്കമുള്ള പാര്‍ട്ടികളും അനൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുമെന്നു പറയുമെങ്കിലും പ്രചാരണത്തിന്റെ തന്ത്രങ്ങളില്‍ അണികളെ കുഴപ്പത്തിലാക്കാന്‍ ഇടതിനു കഴിയുമെന്നും വിലയിരുത്തലുണ്ട്. കാന്തപുരം, സമസ്ത എന്നിവയുടെ നിലപാടുകളും മുസ്ലിം സ്ഥാനാര്‍ഥി വേണമെന്നതാണ്. കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെ പിന്തുണ വി.എസ്. ജോയിക്കുണ്ടെങ്കിലും വോട്ട് ഷെയര്‍ വലിയ തലവേദനയാകും. അത്രയും സാമുദായിക ധ്രുവീകരണം മുനമ്പം വിഷയത്തിലടക്കം സഭ വരുത്തിവച്ചിട്ടുണ്ട്. നിലവില്‍ ഇടതുപക്ഷം എടുത്ത നിലപാടാണ് കൃത്യമെന്ന രീതിയിലേക്ക് മുനമ്പം സമരസമിതി നേതാക്കളും അടുത്തിടെ പ്രസ്താവന നടത്തിയതും പരിഗണിക്കേണ്ടിവരും.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ചും മലപ്പുറത്തെ സാമുദായിക പ്രാതിനിധ്യം അട്ടിമറിച്ചുമാണ് വി.എസ്. ജോയിയെ ഡിസിസി പ്രസിഡന്റാക്കിയത് എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തിരഞ്ഞെടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത നേതാക്കള്‍ കാണുന്നുണ്ട്. ഡിസിസി അധ്യക്ഷനെ തിരഞ്ഞെടുത്തപ്പോള്‍ ഉയര്‍ത്തിയ അതേ പ്രശ്നങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയം അനുകൂലമല്ലെങ്കില്‍ വീണ്ടും ഉയര്‍ത്താന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. സ്ഥാനാര്‍ഥിത്വം നല്‍കാതെ വന്നാല്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നവരുടെ വികാരം.
ഷൗക്കത്തിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് ലീഗ് നേതാക്കളെ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നവര്‍ കണ്ടുകഴിഞ്ഞു. സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ലെങ്കില്‍ ഷൗക്കത്ത് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിനൊപ്പം ചേരുമെന്ന പ്രാചരണങ്ങളും നടക്കുന്നുണ്ടെങ്കിലും ഇത്തരം ചര്‍ച്ചകളെ ഷൗക്കത്ത് നിരാകരിക്കുകയാണ് ആര്യാടന്‍ ഷൗക്കത്ത്. കോണ്‍ഗ്രസ് നിലപാട് തനിക്ക് അനുകൂലമാകും എന്നും ആര്യാടന്‍ ഷൗക്കത്ത് പറയുന്നു.
കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിനെക്കാള്‍ വാശിയോടെ അന്‍വറിനെ നേരിടാനാണു മണ്ഡലത്തില്‍ സിപിഎം ശ്രമിക്കുക. എന്നാല്‍ ഇപ്പോഴും സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ചുരുക്കപ്പട്ടികയിലെത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. നിലമ്പൂരില്‍ മുന്‍പ് ആര്യാടന്‍ മുഹമ്മദിനെ നേരിട്ട റിട്ട. അധ്യാപകന്‍ തോമസ് മാത്യു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉള്‍പ്പെടെയുള്ള സ്വതന്ത്രരെ തേടുന്നുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി. ഷബീര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.എം. ഷൗക്കത്ത്, നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം തുടങ്ങിയ പേരുകളുമുണ്ട്. കോണ്‍ഗ്രസിലെ അതൃപ്തരെയും നോട്ടമിടുന്നു. എന്‍ഡിഎ മുന്നണിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ചര്‍ച്ചകളിലുള്ളത് നവ്യ ഹരിദാസിന്റെ പേരാണ്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സ്ഥാനാര്‍ഥിയായിരുന്നു നവ്യ.