എന്താണ് ആര്‍ട്ടിക്കിള്‍ 142? ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ജനാധിപത്യത്തിനു മേലുള്ള ‘ആണവ മിസൈല്‍’ എന്നു പറയാന്‍ കാരണമെന്ത്? ഭരണഘടന സുപ്രീം കോടതിക്ക് നല്‍കിയിരിക്കുന്നത് വിശാലമായ വിവേചനാധികാരം; കശ്മീര്‍ വിധി വന്നപ്പോള്‍ ഇല്ലാത്ത വിമര്‍ശനമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി വിവിധ നിയമവൃത്തങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും കേരള ഗവര്‍ണറും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും രൂക്ഷമായാണു വിമര്‍ശിച്ചത്. കേരള ഗവര്‍ണര്‍ അര്‍ലേക്കറെ അപേക്ഷിച്ച് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിന് എതിരായ ആണവ ബോംബെന്നായിരുന്നു ധന്‍കറിന്റെ വിമര്‍ശനം. എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ജഗ്ധീപ് ധന്‍കര്‍ ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തം. രാഷ്ട്രപതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ‘ആണവ മിസൈലാ’യി എന്നും ധന്‍കര്‍ വിമര്‍ശിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142, സുപ്രീം കോടതിക്ക് മുന്നിലുള്ള ഒരു കേസില്‍ ‘പൂര്‍ണ നീതി’ ഉറപ്പാക്കാന്‍ ആവശ്യമായ ഏതൊരു ഉത്തരവും പുറപ്പെടുവിക്കാന്‍ വിശാലമായ വിവേചനാധികാരം നല്‍കുന്നു. ഒരു തര്‍ക്കം സമഗ്രമായി പരിഹരിക്കുന്നതിന് നിലവിലുള്ള നിയമങ്ങളെ മറികടക്കാനോ നിയമപരമായ വിടവുകള്‍ നികത്താനോ ഈ വ്യവസ്ഥ സുപ്രീം കോടതിയെ അനുവദിക്കുന്നു. നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനും, ഉത്തരവുകള്‍ നടപ്പാക്കുന്നതിനും, രേഖകള്‍ ഹാജരാക്കാന്‍ നിര്‍ബന്ധിക്കുന്നതിനും, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കാം.
നിയമ നിര്‍മാണത്തിലെ വിടവുകള്‍ ഭരണഘടനാപരമായി നികത്തുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നീതി നടപ്പാക്കുന്നതിനുള്ള ശക്തമായ ഉപകരണമായി പലപ്പോഴും കാണപ്പെടുന്നുണ്ടെങ്കിലും, ജുഡീഷ്യല്‍ അതിരുകടന്ന പ്രവര്‍ത്തനത്തിന് ആര്‍ട്ടിക്കിള്‍ 142 ഉപയോഗിക്കുന്നെന്ന വിമര്‍ശനവും ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഐഐഎം അഹമ്മദാബാദിന്റെ പഠനം അനുസരിച്ച് 1950 മുതല്‍ 2023 വരെ 1579 കേസുകളില്‍ സുപ്രീം കോടതി ആര്‍ട്ടിക്കിള്‍ 142 ഉപയോഗിച്ചിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥ രാഷ്ട്രപതിക്കു നിര്‍ദേശങ്ങള്‍ നല്‍കുന്ന സാഹചര്യത്തെക്കുറിച്ചു രാജ്യസഭ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ സമാപനച്ചടങ്ങിലാണു ധന്‍കര്‍ പറഞ്ഞത്. ഇന്ത്യന്‍ രാഷ്ട്രപതിക്കു നിര്‍ദേശം നല്‍കാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഭരണഘടന പ്രകാരം, ആര്‍ട്ടിക്കിള്‍ 145 (3) അനുസരിച്ചു ഭരണഘടന വ്യാഖ്യാനിക്കാന്‍ മാത്രമാണു കോടതിക്ക് അവകാശം. അഞ്ച് അല്ലെങ്കില്‍ അതിലധികം ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചുകളിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടത്. പ്രധാന ഭരണഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള ബെഞ്ചുകളുടെ വലുപ്പത്തെ നിയന്ത്രിക്കുന്ന ആര്‍ട്ടിക്കിള്‍ 145(3) ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ വെറും എട്ടു ജഡ്ജിമാര്‍ ഉണ്ടായിരുന്നപ്പോള്‍ കൊണ്ടുവന്ന നിയമം ഇപ്പോഴത്തെ സാഹചര്യത്തില്‍ ദുര്‍ബലമാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധന്‍കറിനെതിരേ നിരവധിപ്പേര്‍ വിമര്‍ശനവുമായും രംഗത്തുവന്നിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അമ്പരപ്പും ദുഖവുമാണു തോന്നിയതെന്ന് രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു. ഇതു ജുഡീഷ്യറിക്കെതിരായ ആക്രമണമാണ്. ജുഡീഷ്യറിക്കു ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കഴിയില്ല. സമൂഹമാണു ജുഡീഷ്യറിക്കു സംരക്ഷണം ഒരുക്കേണ്ടത്. കൃത്യമായി ഇടപെടുന്നതുകൊണ്ടാണു നാം കോടതികളെ വിശ്വസിക്കുന്നത്. അടുത്തകാലത്ത് കേന്ദ്രസര്‍ക്കാരിനെതിരേ ചില വിധികള്‍ വന്നതുകൊണ്ടാണ് ഇത്തരം സമീപനം. എന്നാല്‍, കശ്മീര്‍ വിഷയം ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 370 ആയി ബന്ധപ്പെട്ട വിധി സര്‍ക്കാരിന് അനുകൂലമായിരുന്നു. അപ്പോള്‍ പ്രതിപക്ഷത്തെ നിശബ്ദമാക്കിയത് ഈ വിധി ഉയര്‍ത്തിക്കാട്ടിയാണ്- കപില്‍ സിബല്‍ പറഞ്ഞു.
രാഷ്ട്രപതിയുടെ അധികാരം കുറച്ചെന്ന തരത്തിലുള്ള ധന്‍കറിന്റെ വ്യാഖ്യാനം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബില്ലുകള്‍ നിരസിക്കാന്‍ ഇപ്പോഴും അധികാരമുണ്ട്. തീരുമാനം വച്ചുതാമസിപ്പിക്കരുത് എന്നുമാത്രമാണു കോടതി ആവശ്യപ്പെട്ടത്. കോടതിയെ ‘പഠിപ്പി’ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അദ്ദേഹം ഒഴിവാക്കണമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നതിനെതിരേ ഉള്ള സുപ്രീം കോടതി വിധിയിലാണ് രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചത്. പുനഃപരിശോധനയ്ക്കുശേഷം നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ബില്ലുകളില്‍ ഗവര്‍ണര്‍ക്കുമുന്നില്‍ മുന്നുസാധ്യതകളാണുള്ളത്. അംഗീകാരം നല്‍കാം, അംഗീകാരം നല്‍കാതെ തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്നുചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ലെന്നുമായിരുന്നു സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ബില്ലുകള്‍ വീറ്റോ ചെയ്യുന്നതിന് ഭരണഘടന അനുവദിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കൃത്യമായ സമയ പരിധിയും നിശ്ചയിക്കുകയായിരുന്നു. ബില്‍ തടഞ്ഞുവയ്ക്കണോ രാഷ്ട്രപതിക്ക് അയക്കണമോയെന്ന് ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണം. ബില്‍ തടഞ്ഞുവച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ തിരിച്ചയയ്ക്കണം. നിയമസഭ വീണ്ടും ഇതേ ബില്‍ പാസാക്കി അയച്ചാല്‍ ഒരു മാസത്തിനുള്ളില്‍ അനുമതി നല്‍കണം എന്നിങ്ങനെയാണ് സമയ പരിധി.