Breaking NewsKeralaLead NewsNEWSpolitics

ഇനി ‘സൈലന്റ് മോഡി’ല്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടപെടലില്‍ യുഡിഎഫില്‍ അതൃപ്തി; പ്രതികരണം നിര്‍ത്തിവച്ച് പി.വി. അന്‍വര്‍; കനഗോലു ഷൗക്കത്തിനൊപ്പം; കീറാമുട്ടിയായി സ്ഥാനാര്‍ഥി നിര്‍ണയം

നിലമ്പൂര്‍: താല്‍ക്കാലത്തേക്ക് മാധ്യമങ്ങളുമായി ആശയവിനിമയം നിര്‍ത്തിവയ്ക്കുന്നതായി പി.വി. അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വരെയാണ് തീരുമാനമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്റെ മനസ് ആര്‍ക്കൊപ്പമാണന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുളള എ.പി. അനില്‍കുമാര്‍ എംഎല്‍എയുമായും പി.വി. അന്‍വര്‍ കൂടിക്കാഴ്ച നടത്തി.

Signature-ad

എംഎല്‍എ സ്ഥാനാനം രാജിവച്ച വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍ വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട പി.വി. അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളോട് അതേ നിലപാട് ആവര്‍ത്തിച്ചു. മലയോര മേഖലയുടെ പ്രതിനിധി എന്ന നിലയിലാണ് വി.എസ്. ജോയിയെ പിന്തുണച്ചതെന്നും ഇനി സ്ഥാനാര്‍ഥിയുടെ കാര്യം കോണ്‍ഗ്രസിനു തീരുമാനിക്കാമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.

 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ അന്‍വറിന്റെ ഇടപെടല്‍ യുഡിഎഫില്‍ ഉണ്ടാക്കിയ അസ്വാരസ്യമാണ് താത്കാലികമായ മൗനത്തിലേക്ക് നയിക്കുന്നതെന്നാണു വിവരം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ നിലമ്പൂരില്‍ രണ്ടുവട്ടം നടത്തിയ സര്‍വേയില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്തിനെയാണു നിര്‍ദേശിച്ചത്. ഇതു മറികടന്നു വി.എസ്. ജോയിയെ നിര്‍ത്തി പരാജയപ്പെടുന്നതു കേന്ദ്ര നേതൃത്വത്തിന്റെയും വിമര്‍ശനത്തിന് ഇടയാക്കും. സാമുദായിക സമവാക്യത്തിനൊപ്പം സാംസ്‌കാരിക മേഖലയിലും പിന്തുണയുള്ളയാളാണ് ആര്യാടന്‍ ഷൗക്കത്ത്. ഈ സാഹചര്യത്തിലാണു വി.എസ്. ജോയിക്കായി അന്‍വര്‍ ശക്തമായി രംഗത്തുവന്നത്.

—–

അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(ഡഉഎ)സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണമായും വിച്ഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ‘ചിന്തിക്കുന്നവര്‍ക്ക്’ ദൃഷ്ടാന്തമുണ്ട്.

പി.വി അന്‍വര്‍

 

Back to top button
error: