Breaking NewsCrimeIndiaLead NewsNEWS

തോക്കുമായി ഇന്‍സ്റ്റഗ്രാമില്‍ റീല്‍; സിക്രയ്ക്കു പിന്നാലെ പോലീസ്; കുനാലിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയില്‍ എന്നും സൂചന; ‘ലേഡി ഡോണ്‍’ സോഷ്യല്‍ മീഡിയയിലെ വൈറല്‍ തലൈവി

ന്യൂഡല്‍ഹി: പതിനേഴുകാരന്‍ കുനാലിനെ മാതാപിതാക്കളുടെ മുന്നിലിട്ടു കുത്തിക്കൊന്നു കേസില്‍ ലേഡി ഡോണ്‍ സിക്രയെ പൂട്ടാനുറച്ച് പോലീസ്. തോക്കെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റ് ചെയ്തു മുങ്ങിയ സിക്രയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു പോലീസ് പറയുന്നതെങ്കിലും ഇവര്‍ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.

തോക്കുമായി ഫോട്ടോകളെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക. റീലുകള്‍ എടുക്കുക, പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന ഫോട്ടോകള്‍ പോലും സ്വന്തം സമൂഹമാധ്യമത്തിലിടുക എന്നിവ സിക്രയുടെ ഹരമാണ്. പതിനേഴുകാരന്‍ കുനാലിനെ പിതാവിന്റെ മുന്‍പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് സിക്രയെയും സഹോദരന്‍ സാഹിലിനെയും തിരയുന്നത്.

Signature-ad

സിക്രയും കൂട്ടാളികളും സീലംപൂരില്‍ തോക്കുമായി റോന്ത് ചുറ്റുന്നത് പതിവാണെന്നും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ വനിതാ സുഹൃത്തുകൂടിയാണ് സിക്ര. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതടക്കം കേസുകളില്‍ പ്രതിയുമാണ്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് സിക്രയെ പിന്തുടരുന്നത്. നേരത്തേ, ബാബയുടെ ഭാര്യ സോയയുടെ ബൗണ്‍സറായിട്ടാണ് സിക്ര കളത്തിലിറങ്ങിയത്.

ഡല്‍ഹി ‘ലോക്കല്‍ അണ്ടര്‍വേള്‍ഡിലെ’ താരമാണ് സിക്ര. നാടന്‍ പിസ്റ്റളും വിദേശനിര്‍മിതമായ തോക്കുകളടക്കം കയ്യില്‍ പിടിച്ചുള്ള ഫോട്ടോകള്‍ സിക്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരന്തരം തോക്കുമായി സഞ്ചരിക്കുന്നതുകൊണ്ട് ‘ഗണ്‍വാലി’ എന്ന പേരും ഇവര്‍ക്ക് സ്വന്തം. ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്ക് കയ്യിലേന്തി പ്രകടനം നടത്തിയതിന് പൊലീസ് സിക്രയെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിലടയ്ക്കാന്‍ കൊണ്ടുപോകുമ്പോഴും ‘ചിരിച്ച്, കളിച്ച്’ പൊലീസിനൊപ്പം പോകുന്ന വിഡിയോയും സിക്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കാലാള്‍പ്പടയെപ്പോലെ എന്തിനും ഏതിനും സിക്രയെ സഹായിക്കാന്‍ ചെറുപ്പക്കാരായ ആണ്‍കുട്ടികളുടെ ഒരു നിര തന്നെ എപ്പോഴും സിക്രയ്‌ക്കൊപ്പമുണ്ടാകും. സീലംപൂരില്‍ കുനാലിനെ കൊലപ്പെടുത്തിയ കേസില്‍ സിക്രയെ പൂട്ടാനുറച്ചാണ് പൊലീസിന്റെ ശ്രമം. സിക്രയെയും ഗുണ്ടാസംഘത്തെയും അമര്‍ച്ചചെയ്യണമെന്ന് കൊല്ലപ്പെട്ട കുനാലിന്റെ ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സീലംപൂരില്‍ കേന്ദ്രസേനാംഗങ്ങളെയും വിന്യസിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ബന്ധുക്കളെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി സംസാരിച്ചു.

ഡല്‍ഹി പോലീസ് ബാബയെ അറസ്റ്റ് ചെയ്യുന്നതുവരെ സോയയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരും മയക്കുമരുന്നു കേസില്‍ ജയിലിലായതോടെ സ്വന്തം ഗാംഗ് ഉണ്ടാക്കി. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് കമ്മീഷണര്‍ പുഷ്‌പേന്ദ്ര കുമാര്‍ പറഞ്ഞു. പത്തു ടീമുകളെയാണ് ഇതിനായി രൂപീകരിച്ചത്. എല്ലാ കോണുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. ഏതാനുംപേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിസിടിവി ഫുട്ടേജ് പരിശോധിച്ച പോലീസിന് സാഹില്‍, റേഹാന്‍ എന്നിവരെ തിരിച്ചറിയാന്‍ കഴിഞ്ഞു. സിക്രയും പിടിയിലായിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ചില അനൗദ്യോഗിക വിവരമുണ്ട്. കുനാലിനോടുള്ള പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. സിക്രയുടെ കസിന്‍ കൂടിയായ സാഹിലിനെ ആക്രമിച്ചതില്‍ കുനാലിനു പങ്കുണ്ട്. കുനാലിന്റെ കമ്യൂണിറ്റിയിലെ ചിലര്‍ക്കെതിരേ പോലീസ് കേസും എടുത്തിട്ടുണ്ട്.

 

Back to top button
error: