
കോട്ടയം: ”എത്രകാലം കഴിഞ്ഞാലും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമാണ് തന്നെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തിയത്”- കല്ലറ മധുരവേലി ചാന്തുരുത്തില്‍ സി.ഡി. ജോമോ(48)ന്റെ വാക്കുകളാണിത്. വ്യാജ പീഡനപരാതിമൂലം ഏഴു വര്‍ഷത്തിലധികം വേട്ടയാടപ്പെട്ട ജോമോനിത് ഉയിര്‍പ്പിന്റെ കാലം. താന്‍ നല്‍കിയത് വ്യാജപരാതിയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് ജോമോന് ആശ്വാസമായത്.
”സത്യം പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. എല്ലാവരും കുറ്റവാളിയെപ്പോലെ നോക്കുന്ന ദയനീയസ്ഥിതി. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പകലിനെപ്പോലും ഭയന്നു. സ്വന്തം സ്ഥാപനം തകര്‍ന്നു. പെയിന്റിങ്ങിനും കൂലിപ്പണിക്കും പോയി. ഭാര്യയെയും മക്കളെയും നോക്കണമല്ലോ. കുടുംബം ഒപ്പം നിന്നത് മാത്രമായിരുന്നു ആശ്വാസം.” -ജോമോന്‍ പറയുന്നു.

സംഭവം ഇങ്ങനെ-ജോമോന്‍ കുറുപ്പന്തറയില്‍ സ്വന്തമായി പാരാമെഡിക്കല്‍ സ്ഥാപനം നടത്തുകയായിരുന്നു. ഒട്ടേറെ കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഒരു വിദ്യാര്‍ഥിനി, സ്ഥാപനം ഉടമയും അധ്യാപകനുമായ ജോമോന് എതിരേ പീഡനപരാതി നല്‍കി. പരാതി നല്‍കുന്നതിനു മുമ്പേ പണം ആവശ്യപ്പെട്ട് പലരും ഇദ്ദേഹത്തെ വിളിച്ചിരുന്നു. പണം നല്‍കിയില്ല. ജോമോന്‍ അറസ്റ്റിലായി. ഒരുമാസം കോട്ടയം ജില്ലാ ജയിലില്‍. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ വേണ്ടപ്പെട്ടവര്‍പ്പോലും തള്ളിപ്പറയാന്‍ തുടങ്ങി. സ്ഥാപനം ഇല്ലാതായി. ജീവിതം സങ്കടക്കടലിലായി.
ഈ വിവരമെല്ലാം പരാതിക്കാരി സഹപാഠികളില്‍നിന്ന് മനസ്സിലാക്കി. ജനുവരിയില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ, ജോമോന്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞതോടെ ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. മൂന്നാഴ്ച മുമ്പ് മധുരവേലി പള്ളിയിലെ ധ്യാനത്തില്‍ പങ്കെടുക്കാനായെത്തിയ പരാതിക്കാരിയും കുടുംബവും അന്നത്തേത് വ്യാജ പരാതിയായിരുന്നുവെന്ന് ഏറ്റുപറഞ്ഞു. പരസ്യമായി ക്ഷമയും ചോദിച്ചു. നിയമത്തിനും പൊതുസമൂഹത്തിനും മുന്നില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജോമോന്‍ പറഞ്ഞു.