Breaking NewsIndiaLead NewsNEWS

വഖഫ് നിയമം: സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചീഫ് ജസ്റ്റിസും നടത്തിയത് രൂക്ഷമായ വാദപ്രതിവാദങ്ങള്‍; ചട്ടങ്ങളുടെ കാര്യത്തില്‍ സമയം നീട്ടി ചോദിച്ചത് കേന്ദ്രത്തിനു പിടിവള്ളി; ‘നിങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി മാത്രം വാദിച്ചാല്‍ മതിയെന്നു’ ജസ്റ്റിസ് സഞ്ജീവ് ഖന്ന; കോടതി ഉയര്‍ത്തിയത് അഞ്ചു ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: വഖഫ് നിയമത്തിലെ മാറ്റത്തിനെതിരേ വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരണമെന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍, ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതിനു പിന്നാലെ കേസുകള്‍ പരിഗണിക്കുക ഈ നിയമം ഉപയോഗിച്ചായതിനാല്‍ ഉടനടി പരിഹാരമുണ്ടായില്ലെങ്കില്‍ വഖഫ് സംബന്ധിച്ച തര്‍ക്കങ്ങളും സങ്കീര്‍ണമാകുമെന്നു വ്യക്തം.

വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നും കലക്ടര്‍മാര്‍ ഇടപെട്ട് തല്‍സ്ഥിതി മാറ്റാന്‍ പാടില്ലെന്നും ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും നിയമനം നടത്തരുതെന്നും വീണ്ടും ഹര്‍ജി പരിഗണിക്കുന്നതുവരെയുള്ള ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. വിശദമായ മറുപടി പറയാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയവും അനുവദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വഖഫ് നിയമ ഭേദഗതി പൂര്‍ണമായി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമംമൂലം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി പറഞ്ഞു.

Signature-ad

കേസില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഇന്നലെ കോടതിയില്‍ നടന്നത്. നിയമം ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന വാദമാണു ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്. ഇതിനെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇന്നലെത്തന്നെ ഉത്തരവിടാനുള്ള നീക്കമുണ്ടായെങ്കിലും നിയമ നിര്‍മാണത്തിന്റെ പശ്ചാത്തലം പരിഗണിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ഥിച്ചു. വഖഫ് ഭൂമിയുടെ പേരില്‍ പലയിടത്തും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. ഗ്രാമങ്ങള്‍ ഒന്നാകെ വഖഫ് ആകുന്ന നിലയുണ്ടെന്നും തുഷാര്‍ മേത്ത വാദിച്ചു.

‘നിയമം നേരിട്ടോ അല്ലാതെയോ സ്‌റ്റേ ചെയ്യുന്നത് അസാധാരണമായ സാഹചര്യമുണ്ടാക്കും. ചട്ടങ്ങള്‍ രൂപപ്പെടുന്നതിനു മുമ്പ് ഇതുണ്ടാകരുത്. ലക്ഷക്കണക്കിനു നിര്‍ദേശങ്ങളാണ് ബില്ലുമായി ബന്ധപ്പെട്ടു ലഭിച്ചത്. ഇതില്‍ ഏതാനും ചിലതു മാത്രമാണു പരിഗണിച്ചത്. നിരവധി നിരപരാധികളെ ബാധിക്കുമെന്നു കണ്ടാണു നിയമം പരിഷ്‌കരിച്ചത്. ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം അനുവദിക്കണം’- തുഷാര്‍ മേത്ത പറഞ്ഞു.

‘ഞങ്ങള്‍ക്കുമുന്നില്‍ ഒരു പ്രത്യേക സാഹചര്യമാണുള്ളത്. നിയമത്തിലെ ചില ബലഹീനതകളാണു പരിശോധിക്കുന്നത്. നിയമത്തില്‍ ചില ഗുണപരമായ കാര്യങ്ങളുണ്ടെന്നു ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, വ്യക്തികളുടെ അവകാശങ്ങളെ ബാധിക്കുന്ന തരത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ പെട്ടെന്നു കൊണ്ടുവരുന്നത് പരിശോധിക്കണം. അഞ്ചുവര്‍ഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഞങ്ങള്‍ മരവിപ്പിക്കുന്നില്ല. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. സര്‍ക്കാരിന്റെ നിയമങ്ങള്‍ കോടതികള്‍ സ്‌റ്റേ ചെയ്യാറില്ല. എന്നാല്‍, നിയമത്തിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളാണു മുന്നിലുള്ളതെന്നും’ ചീഫ് ജസ്റ്റിസ് ഖന്ന മറുപടിയായി പറഞ്ഞു.

കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് തുഷാര്‍ മേത്ത ഈ സമയം ഉന്നയിച്ചത്.

‘സമയം അനുവദിക്കാം. പക്ഷേ അതുവരെ മുസ്ലിം ഇതര വ്യക്തികളെ ബോര്‍ഡ് അംഗങ്ങളായി കേന്ദ്ര-സംസ്ഥാന വഖഫുകളില്‍ വയ്ക്കാന്‍ പാടില്ല. സെന്‍ട്രല്‍ വഖഫ് കൗണ്‍സിലോ രജിസ്‌റ്റേര്‍ഡ് വഖഫ് എന്നിവ മാറ്റാന്‍ പാടില്ല. കേന്ദ്ര സര്‍ക്കാരിന്റെ കാര്യം മാത്രമാണു താങ്കള്‍ പറയേണ്ടത്. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗം പറയാന്‍ കഴിയില്ല’- ജസ്റ്റിസ് ഖന്ന കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു ചില ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

1. വഖഫ് അനുസരിച്ചുള്ള എല്ലാ സ്വത്തുക്കളും ഇപ്പോഴും വഖഫ് ആയി നിലവിലില്ലേ?

2. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വഖഫ്-ബൈ-യൂസര്‍ സ്വത്തുക്കള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും? ഡല്‍ഹിയിലെ ജുമാ മസ്ജിദിന്റെ ഉദാഹരണം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

3. ഒരു സ്വത്ത് സര്‍ക്കാര്‍ സ്വത്താണോ എന്ന തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ അംഗീകൃത ഉദ്യോഗസ്ഥന്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ അത് വഖഫായി പരിഗണിക്കില്ലെന്ന് പറയുന്നത് ന്യായമാണോ?

4. സ്വത്തുക്കള്‍ വഖഫ് ആയി പ്രഖ്യാപിക്കുന്ന കോടതി വിധികളെ സെക്ഷന്‍ 2എ വ്യവസ്ഥ എങ്ങനെ അസാധുവാക്കും?

5. പുതിയ ഭേദഗതികള്‍ക്ക് ശേഷം കേന്ദ്ര വഖഫ് കൗണ്‍സിലിലെയും സംസ്ഥാന വഖഫ് ബോര്‍ഡുകളിലെയും ഭൂരിപക്ഷം അംഗങ്ങളും മുസ്ലീങ്ങളായിരിക്കുമോ?

വഖ്ഫായി പ്രഖ്യാപിച്ചവ ഡിനോട്ടിഫൈ ചെയ്യരുതെന്നും വഖഫ് ബോര്‍ഡില്‍ എക്‌സ് ഓഫീഷ്യോ അംഗങ്ങളൊഴികെ എല്ലാവരും മുസ്ലീങ്ങളാകണമെന്നും കോടതി പിന്നാലെ നിര്‍ദേശിച്ചു.

 

നിയമ ഭേദഗതി മുസ്ലീങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതടക്കം നിരവധി ആശങ്കകളാണു ഹര്‍ജിക്കാര്‍ക്കുവേണ്ടി കപില്‍ സിബല്‍ കോടതിയില്‍ ഉന്നയിച്ചത്. മുസ്ലീങ്ങളുടെ മതപരവും സാംസ്‌കാരികവുമായ സ്വയംഭരണത്തെ പരിമിതപ്പെടുത്തുന്നു. നിയമം വഖഫ് ബോര്‍ഡുകളുടെ ജനാധിപത്യപരമായ ഘടന തകര്‍ക്കുന്നു. മുസ്ലിങ്ങളല്ലാത്തവരെ വഖഫ് ബോര്‍ഡുകളിലേക്ക് നിയമിക്കുന്നത് മുസ്ലീം സമൂഹത്തിന്റെ സ്വയംഭരണാവകാശത്തിന്റെ ലംഘനം. സ്വന്തം മതപരമായ സ്വത്തുക്കള്‍ അവകാശപ്പെടാനുള്ള മതത്തിന്റെ അവകാശം ലംഘിക്കുന്നു. ഏകപക്ഷീയമായ എക്‌സിക്യൂട്ടീവ് ഇടപെടലിന് സാധ്യത നല്‍കുന്നു. നിരവധി വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യത. സംസ്ഥാന വഖഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനുള്ള ശ്രമം. പട്ടികവര്‍ഗ അംഗങ്ങള്‍ക്ക് ഭൂമി വഖഫാക്കാനാകില്ലെന്ന വ്യവസ്ഥ അവകാശ നിഷേധം. വഖഫുകള്‍ക്കുള്ള നിയമപരമായ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. മറ്റു തല്‍പ്പരകക്ഷികള്‍ക്ക് അനാവശ്യ നേട്ടം നല്‍കുന്നു. വഖഫുകള്‍ക്കും മതങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സംരക്ഷണം ഇല്ലാതാക്കുന്നു എന്നിവയും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

നിയമത്തെ പിന്തുണച്ചത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ് സര്‍ക്കാരുകളാണ്. ഹര്‍ജികള്‍ക്കെതിരെ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. മുസ്ലിം ലീഗ്, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി, ടിവികെ, വൈഎസ്ആര്‍സിപി, ആര്‍ജെഡി, ജെഡിയു, സമസ്ത, മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് നിയമത്തെ എതിര്‍ക്കുന്നവര്‍.

 

Back to top button
error: