രണ്ടു ജഡ്ജിമാരാണോ ഭരണഘടന തീരുമാനിക്കുന്നത്? ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല; ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടല്‍; ആദ്യം അവര്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനം എടുക്കട്ടെ: സുപ്രീം കോടതിക്കെതിരേ കടന്നാക്രമിച്ച് കേരള ഗവര്‍ണര്‍: കേരളത്തിലെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചനയോ?

തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് -ദ് ഹിന്ദുസ്ഥാന്‍ ടൈംസിനു- നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറയുന്നു.
ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പറഞ്ഞു. ”ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു.

ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള അവകാശം പാര്‍ലമെന്റിനാണ്. ഭേദഗതിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവര്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.” ഗവര്‍ണര്‍ പറഞ്ഞു.
”ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണ്. തമിഴ്നാട് ഗവര്‍ണര്‍ക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടാകും. അവര്‍ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യല്‍ കേസുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകള്‍ കെട്ടിക്കിടക്കുന്നു.
അതിനുപിന്നില്‍ ജഡ്ജിമാര്‍ക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കില്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, പാര്‍ലമെന്റിലൂടെ ജനങ്ങള്‍ അതു തീരുമാനിക്കട്ടെ.” ഗവര്‍ണര്‍ പറയുന്നു.
കേരളത്തിലെ ബില്ലുകളില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ലെന്ന സൂചനകളാണു ഗവര്‍ണറുടെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നു വ്യക്തം. സുപ്രീം കോടതിയുടെ വിധിക്കെതിരേ ആരെങ്കിലും ഭരണഘടനാ ബെഞ്ചിനെ സമീപിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന നപടിക്കെതിരേ സുപ്രീം കോടതിയുടെ കര്‍ക്കശ താക്കീതെന്ന നിലയിലാണു നിയമവൃത്തങ്ങള്‍ വിധിയെ വിലയിരുത്തിയത്. അംബേദ്കറുടെ വാക്കുകളടക്കം പകര്‍ത്തിക്കൊണ്ടായിരുന്നു വിധി ന്യായം. ബില്ലുകളില്‍ നിശ്ചിത പരിധി വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
‘ജനങ്ങള്‍ തെരഞ്ഞെടുത്തു സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യയിലെമ്പാടും കാണുന്നു. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരേ നീങ്ങുമ്പോള്‍ ജനങ്ങളുടെ താത്പര്യങ്ങളാണു ഹനിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാകണം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളുടെ നിയമനിര്‍മാണസഭകളെ മാനിക്കണം. അവര്‍ക്കു ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും തിരിച്ചറിയണം- കോടതി വിധിയില്‍ പറഞ്ഞു.
ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ സുഹൃത്തായും മാര്‍ഗദര്‍ശിയും തത്വചിന്തകനുമായാണു പ്രവര്‍ത്തിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചായ്‌വില്‍നിന്നുകൊണ്ടു കാര്യങ്ങളെ സമീപിക്കുന്നയാളാകരുത്. അദ്ദേഹം ഏറ്റെടുക്കുന്ന ചുമതലയുടെ ഭരണഘടനപരമായ വിശുദ്ധിയാണു കാത്തുസൂക്ഷിക്കേണ്ടത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതു പരിഹരിക്കാനും സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാനുമുള്ള നിര്‍ദേശങ്ങളുമാണു നല്‍കേണ്ടത്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ചാലക ശക്തിയാകണം ഗവര്‍ണര്‍. ജനങ്ങളുടെ തെരഞ്ഞെടുപ്പിനെതിരേ മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേ നീങ്ങുമ്പോള്‍ ഭരണഘടനാപരമായ സത്യപ്രതിജ്ഞ ലംഘിക്കുകയാണു ഗവര്‍ണറെന്നും മനസിലാക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പൂര്‍വികരായ ജനങ്ങളുടെ പോരാട്ടത്തിന്റെയും കഷ്ടപ്പാടിന്റെയും ഭാഗമായിട്ടാണ് ഭരണഘടനാ മൂല്യങ്ങള്‍ പൂത്തുതളിര്‍ത്തത്. നിങ്ങള്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അതില്‍ രാഷ്ട്രീയമായ താത്പര്യങ്ങള്‍ കടന്നുകൂടാന്‍ പാടില്ല. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നു മാത്രമാണു നോക്കേണ്ടത്. അതിന് എപ്പോഴും അവനവനിലേക്കു നോക്കുകയും ഭരണഘടനാപരമായി താന്‍ നല്‍കിയ സത്യവാചകത്തില്‍ ഉറച്ചു നില്‍ക്കുകയുമാണു വേണ്ടത്. ഭരണഘടനയെ മറികടക്കാന്‍ അധികാരികള്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ ഇക്കാലവും നിലകൊണ്ട ആശയങ്ങളെ മുറുകിപ്പിടിച്ചുകൊണ്ടാകണം തിരുത്തല്‍ ശക്തിയാകേണ്ടത്- സുപ്രീം കോടതി പറഞ്ഞു.
കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നടത്തിയ പ്രസംഗവും കോടതി വിധിന്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 1949ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പ്രധാന്യം ഇന്നും അതേപടി നിലനില്‍ക്കുന്നു.
‘ഒരു ഭരണഘടന എത്ര മികച്ചതാണെങ്കിലും അതുപയോഗിച്ച് ഭരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ മോശക്കാര്‍ ആണെങ്കില്‍ ആ ഭരണഘടനയും മോശമാകും. ഒരു ഭരണഘടന എത്ര മോശമാണെങ്കിലും മികച്ചവര്‍ അത് കൈകാര്യം ചെയ്താല്‍ ആ ഭരണഘടനയും മികച്ചതാവും’- എന്ന വാചകവും വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.