‘ഞാൻ ദൃശ്യം-4 നടപ്പാക്കി’, ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ ഒളിപ്പിച്ച ശേഷം ജോമോന്റെ ഫോൺ കോൾ!! ജോമോന്റെ ഭാര്യയും അറസ്റ്റിലായേക്കും, ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ വോയ്സ് ടെസ്റ്റ്

തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ് പുറത്ത്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ‘ദൃശ്യം -4’ നടത്തിയെന്ന് പറഞ്ഞതായി പോലീസിന്റെ കണ്ടെത്തൽ. ജോമോന്റെ ഫോണിൽ നിന്നാണ് ബിജുവിനെ കൊലപ്പെടുത്തിയതിനു നിർണായക തെളിവായ കോൾ റെക്കോർഡ് കിട്ടിയത്.
അത്സമയം ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പോലീസ് വോയ്സ് ടെസ്റ്റ് നടത്തും. കൂടാതെ താൻ ബിജുവിനെ കൊലപ്പെടുത്തിയെന്ന് ജോമോൻ വെളിപ്പെടുത്തിയ ആളുകളുടെയും മൊഴിയെടുക്കും. ജോമോന്റെ ഭാര്യയെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെപ്പറ്റി ഇവർക്കും അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾക്കായി പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.

ഒന്നാം പ്രതി ജോമോനും കൊല്ലപ്പെട്ട ബിജു ജോസഫും മുൻപ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലയിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി ആളൊഴിഞ്ഞ ഗോഡൗണിലെ മാലിന്യക്കുഴിയിൽ മൃതദേഹം താഴ്ത്തി കോൺക്രീറ്റ് ഇട്ട് മൂടുകയായിരുന്നു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ മഞ്ജു നൽകിയ പരാതി അന്വേഷിച്ചാണു പോലീസ് പ്രതികളെ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.