
കാറിൽ കടത്തിയ 12 ഗ്രാം എംഡിഎംഎയുമായി അമ്മയും മകനും അറസ്‌റ്റിൽ. വാളയാർ എക്സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനയ്ക്കിടെ ഇന്നലെ (തിങ്കൾ) രാത്രി എട്ടരയോടെയാണ് സംഘം പിടിയിലായത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അശ്വതി (39), മകൻ ഷോൺസണ്ണി (20) എന്നിവർക്കൊപ്പം അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂർ സ്വദേശി മൃദുലും (29), അശ്വിൻലാലും (26) അറസ്‌റ്റിലായി. ഈ 4 അംഗ സംഘത്തിൽ മൃദുലും അശ്വിൻലാലും ഐടി പ്രഫഷനലുകളാണ്.
അശ്വതി ഉൾപ്പെട്ട സംഘം വർഷങ്ങളായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് എക്സൈസ് നൽകുന്ന വിവരം. ബെംഗളൂരുവിൽ നിന്നെത്തിച്ച രാസലഹരി വസ്തുക്കൾ കോഴിക്കോട്ടെത്തിച്ചു കോളജ് വിദ്യാർഥികൾക്കിടയിൽ ഇവർ വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ദേശീയപാതയിൽ വാഹന പരിശോധനയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്‌ഥരെ കണ്ട ഉടൻ കാർ അമിത വേഗത്തിൽ പാഞ്ഞു പോയെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് ചന്ദ്രാപുരത്തു വച്ചു ഇവരെ പിടികൂടി.
ബെംഗളൂരിൽ നിന്നു കോഴിക്കോട്ടേക്കാണ് ഇവർ പോയിരുന്നത്. വാളയാർ എക്സൈസ് ചെക്പോസ്‌റ്റ് സ്പെക്‌ടർ എ.മുരുകദാസ്, അസി. ഇൻസ്പെക്‌ടർ സി.മേഘനാഥും അടങ്ങിയ സംഘമാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്.