KeralaNEWS

ജോര്‍ദാനില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം: ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലര്‍ച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മന്ത്രി ജി.ആര്‍.അനില്‍ അടക്കം നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മൃതദേഹം തുമ്പ സെന്റ്.ജോണ്‍സ് പള്ളിയില്‍ സംസ്‌കരിക്കും.

ഫെബ്രുവരി 10 നാണ് ജോര്‍ദാന്‍ഇസ്രയേല്‍ അതിര്‍ത്തിയില്‍ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേല്‍ കൊല്ലപ്പെട്ടത്. ജോര്‍ദാനില്‍നിന്നു ഇസ്രയേലിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണു വിവരം പുറത്തറിയുന്നത്.

Signature-ad

തുമ്പ മേനംകുളം സ്വദേശിയായ തോമസ് ഗബ്രിയേല്‍ ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നുമാസത്തെ സന്ദര്‍ശക വിസയിലാണു തോമസും ബന്ധു എഡിസണും ജോര്‍ദാനില്‍ എത്തിയത്. ഫെബ്രുവരി 10ന് കാരക് മേഖലയില്‍വച്ച് 4 പേരെ ജോര്‍ദാന്‍ സേന തടഞ്ഞുവെന്നും വെടിവച്ചുവെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍നിന്നു കിട്ടിയ വിവരം. തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയേറ്റു. തോമസ് തല്‍ക്ഷണം മരിച്ചു. ജയിലിലായ എഡിസണെ ചികിത്സയ്ക്കു ശേഷം നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.

Back to top button
error: