
കോന്നി: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ട കോന്നിയിൽ യുവാവ് ഭാര്യയെയും രഹസ്യ കാമുകനെയും വെട്ടിക്കൊലപ്പെടുത്തി. കോന്നി കലഞ്ഞൂർ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന രഹസ്യകാമുകൻ വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
വിഷ്ണുവിന്റെ വാടക വീടിന്‍റെ മുന്നിലിട്ടാണ് 2 പേരെയും ബൈജു വെട്ടിവീഴ്ത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കൊലനടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് കൂടല്‍ പൊലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭാര്യ വൈഷ്ണവിയും വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന സംശയത്തിലാണ് ബൈജു കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ. വീട്ടുവഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ടു വെട്ടുകയായിരുന്നു. തുടർന്ന് വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തി. ഇന്നലെ (ഞായർ) രാത്രി 11 മണിയോടെയാണ് പത്തനംതിട്ട കലഞ്ഞൂരിൽ ഇരട്ട കൊലപാതകം നടന്നത്. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.
കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും പൊലീസ് പറയുന്നു.