
കൈക്കൂലിയായി പെരുവഴിയിൽ വച്ച് 5,000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ എറണാകുളം ആർടിഒ ജെര്‍സൺ അറസ്റ്റിൽ. ഒപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ജെർസൺന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ചെല്ലാനം–ഫോർട്ട്കൊച്ചി റൂട്ടിൽ സര്‍വീസ് നടത്തുന്ന ബസിന്റെ മാനേജരായ ചെല്ലാനം സ്വദേശിയിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്റെ സുഹൃത്താണ് ബസിന്റെ ഉടമസ്ഥൻ. ഈ ബസിന്റെ റൂട്ട് പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് മറ്റൊരു ബസിനു റൂട്ട് പെർമിറ്റ് നൽകുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി നൽകുന്നത് ആർടിഒയും സംഘവും മനപൂർവ്വം വൈകിപ്പിച്ചു.

തുടർന്ന് ആർ.ടി ഓഫീസിലെ ഏജന്റായ രാമപടിയാർ പരാതിക്കാരനെ കണ്ടു മറ്റൊരു ഏജന്റായ സജിയുടെ പക്കൽ 5,000 രൂപ കൈക്കൂലി നൽകണമെന്നു ജെർസണ്‍ നിർദേശിച്ചതായി അറിയിച്ചു. പിന്നാലെ പരാതിക്കാരൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. തുടർന്ന് ഇവരെ നിരീക്ഷിച്ച വിജിലൻസ് സംഘം എറണാകുളം ആർടി ഓഫിസിനു മുന്നിൽ വച്ച് 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങുന്നതിനിടെയാണ് ജെർസണെ പിടികൂടിയത്. പിന്നീട് ജെർസൺന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ വൻശേഖരവും പണവും കണ്ടെത്തിയത്.
പിടിയിലായ സജി എന്ന കൺസൾട്ടന്റാണ് ജെർസൺന്റെ ഇടനിലക്കാരൻ. പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.