
അടൂര്‍: അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പത്തു വയസുകാരി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ 2 പേരെ പോലീസ് പിടികൂടി. ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി 10-ാം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. രണ്ടാം പ്രതി 15കാരനാണ്.
ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം കഴിഞ്ഞ 9ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഇയാള്‍ കുട്ടിയെ വീടിനു സമീപത്തു നിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൗമാരക്കാരനും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് കൗമാരക്കാരന്‍ പീഡിപ്പിച്ചത്.

വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. മാതാവിന്റെ സാന്നിധ്യത്തില്‍ എ.എസ്.ഐ മഞ്ജുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുകയും സുധീഷിനെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂട്ടബലാല്‍സംഗ കേസ് ആയതിനാല്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിനാണ് അന്വേഷണച്ചുമതല. പ്രതിയുടെയും കൗമാരക്കാരന്റെയും ഫോട്ടോ ഫോണില്‍ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇരുവരുടെയും വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പോലീസ് നടത്തി.
കൗമാരക്കാരനെ നിയമനടപടികള്‍ക്ക് വിധേയനാക്കുകയും, വിവരം മാതാവിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. കൂടാതെ ശിശുസംരക്ഷണ ഓഫീസറെ അറിയിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ഇയാളെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.