
അടൂര്‍: കഴിഞ്ഞ 4 വർഷമായി 17കാരി തുടര്‍പീഡനങ്ങള്‍ക്ക് ഇരയായ കേസില്‍ കൗമാരക്കാരന്‍ പിടിയില്‍. പതിനാറുകാരനാണ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത അടൂര്‍ പൊലീസ്, ഒരു കേസ് നൂറനാട് പൊലീസിന് കൈമാറിയിരുന്നു. അടൂര്‍ സ്റ്റേഷനിലെ 8 കേസുകളിലായി ആകെയുള്ള 8 പ്രതികളില്‍ ഇതോടെ 7 പേരും പിടിയിലായി. അറസ്റ്റിലാവാനുള്ള ഒരാള്‍ വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടികള്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സ്‌കൂളില്‍ ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് കഴിഞ്ഞമാസം 23 ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്, ഇതാണ് നൂറനാട് പൊലീസിന് കൈമാറിയത്, ഇതിലെ പ്രതി മന്ത്രവാദിയായ ബദര്‍ സമന്‍ (62) അറസ്റ്റിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും കേസുകളില്‍ പ്രതികളായി.

സാജന്‍ (24) ആദര്‍ശ് (25) എന്നീ പ്രതികളാണ് ആദ്യം അടൂര്‍ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി സച്ചിന്‍ കുറുപ്പ് (25), കൃഷ്ണാനന്ദ് (21), അഭിനവ് റാം (20), അഭിരാജ് (19) എന്നിവര്‍ അറസ്റ്റിലായി, ഇന്നലെ പ്രായപൂര്‍ത്തിയാകാത്തയാളും. അടൂര്‍ പൊലീസ് തുടര്‍നടപടികള്‍ കൈകൊണ്ടു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ധൃതഗതിയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും അതിവേഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്കൂളിൽ നിന്ന് വിട്ടുനിൽക്കൽ
പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി അധ്യാപകർ കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ആശങ്കാകുലരായ അധ്യാപകർ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുകയും ശിശുക്ഷേമ സമിതിയെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമാണ് ചെയ്തത്.