IndiaNEWS

കുംഭമേളയില്‍ ഭക്തര്‍ക്കുള്ള ഭക്ഷണത്തില്‍ ചാരം വാരിയിട്ടു; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയില്‍ ഭക്തര്‍ക്കായി വിളമ്പുന്ന ഭക്ഷണത്തില്‍ ചാരം കലര്‍ത്തുന്നതായുള്ള വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സോറോണ്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബ്രിജേഷ് കുമാര്‍ തിവാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. പാകം ചെയുന്ന ഭക്ഷണത്തില്‍ തിവാരി ചാരം വാരിയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തിവാരിക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി (ഗംഗാ നഗര്‍)യെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വൈറലായ വീഡിയോയില്‍ തിവാരി സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാരം കലര്‍ത്തുന്നത് വ്യക്തമാണ്. വീഡിയോ പകര്‍ത്തിയയാള്‍ ഇത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ഗംഗാനഗര്‍ ഡിസിപിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ‘ഈ നാണംകെട്ട പ്രവൃത്തിക്ക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു’. കാര്യം ശ്രദ്ധയില്‍ പെട്ടെന്നും എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തുവെന്നും വകുപ്പുതല നടപടികള്‍ നടന്നുവരികയാണെന്നും ഡിസിപിയുടെ ഓഫീസ് മറുപടി നല്‍കി.

Signature-ad

കുംഭമേളയില്‍ തീര്‍ഥാടകരുടെ തിരക്ക് കൂടിയതോടെ ഭക്തര്‍ക്ക് സൗജന്യമോ മിതമായ നിരക്കിലോ ഭക്ഷണം നല്‍കുന്നതിന് വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിങ്ങും ഡിജിപി പ്രശാന്ത് കുമാറും സ്വരൂപ് റാണി നെഹ്രു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. 30 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: