CrimeNEWS

പൊതുമദ്ധ്യത്തില്‍ അപമാനിച്ചു, സിനിമയില്‍ നിന്ന് മാറ്റി നിറുത്തി; സാന്ദ്രാ താേമസിന്റെ പരാതിയില്‍ ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി: നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പൊതുമദ്ധ്യത്തില്‍ അപമാനിച്ചുവെന്നാണ് പരാതി. നിര്‍മാതാവായ ആന്റോ ജോസഫാണ് കേസിലെ രണ്ടാം പ്രതി. കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.

ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റിനിറുത്തിയെന്നും സാന്ദ്രയുടെ പരാതിയില്‍ പറയുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്ന് തന്നെ മാറ്റി നിറുത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടു, തൊഴില്‍ സ്വാതന്ത്ര്യത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയെത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. തുടര്‍ന്ന് ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് സാന്ദ്രാ തോമസ് രംഗത്തെത്തിയിരുന്നു.

Back to top button
error: