CrimeNEWS

അപവാദപ്രചാരണം, വധഭീഷണി; 5 പരാതികള്‍ നല്‍കിയിട്ടും ഇടപെടാതെ പോലീസ്; പൊലിഞ്ഞത് 3 ജീവനുകള്‍

എറണാകുളം: പറവൂര്‍ ചേന്ദമംഗലത്ത് മൂന്നുപേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയന്‍ സ്ഥിരം കുറ്റവാളി. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നയാളാണ് ഋതുവെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

ഋതുവിനെതിരേ പോലീസില്‍ പല തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. ഋതുവിന്റെ പേരില്‍ എറണാകുളത്തും തൃശ്ശൂരിലും കേസുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതില്‍ രണ്ടുതവണ റിമാന്‍ഡിലായിട്ടുമുണ്ട്.

Signature-ad

റൗഡി ലിസ്റ്റിലുണ്ടായിരുന്നയാളാണ് പ്രതിയെങ്കിലും പരാതി പലരും എഴുതി നല്‍കിയിരുന്നില്ലെന്നും പോലീസ് പറയുന്നുണ്ട്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതായി പറയുന്ന ഋതു രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വ്യക്തിവൈരാഗ്യം മൂലമാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിനു ശേഷം ജിതിന്റെ ബൈക്ക് എടുത്താണ് ഋതു പോലീസ് സ്റ്റേഷനിലേക്ക് പോയത്.

കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിനെതിരേ സമീപവാസികളായ വീട്ടുകാര്‍ അടുത്തയിടെ നല്‍കിയത് അഞ്ച് പരാതികള്‍. സമീപവാസികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കുറെപ്പേരെ കൊല്ലുമെന്ന് ഇയാള്‍ പരസ്യമായി ഭീഷണിയും മുഴക്കി. ഇതെല്ലാം പരാതിയായി കൊല്ലപ്പെട്ട വേണുവിന്റെ കുടുംബമുള്‍പ്പെടെയുള്ളവര്‍ പോലീസിനു നല്‍കി. ഗത്യന്തരമില്ലാതെയാണ് വേണു വീട്ടില്‍ സി.സി. ടി.വി. സ്ഥാപിച്ചത്. പക്ഷേ, പോലീസ് നടപടി വൈകിയപ്പോള്‍ ഒരു കുടുംബത്തിലെ മൂന്ന് ജീവനുകളാണ് നഷ്ടമായത്.

പോലീസ് സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ഈ അവസ്ഥ വേണുവിന്റെ കുടുംബത്തിന് വരില്ലായിരുന്നുവെന്ന് വേണുവിന്റെ വീടിന്റെ എതിര്‍വശത്ത് താമസിക്കുന്ന കുളങ്ങര കാട്ടുപറമ്പില്‍ വീട്ടില്‍ സുഭാഷ്, ഭാര്യ ധന്യ എന്നിവര്‍ പറയുന്നു. ഋതുവിനെതിരേ ഒരു പരാതി നല്‍കിയത് ധന്യയായിരുന്നു. അവസാനം നല്‍കിയ പരാതിയില്‍ പോലീസ് സ്റ്റേഷനില്‍ ഇരു കക്ഷികളെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നു.

തങ്ങളെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സുഭാഷും ധന്യയും പറയുന്നു. ധന്യയെയും മകളെയുമാണ് പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സമീപവീടുകള്‍ക്കെല്ലാം ഇയാള്‍ നിരന്തര ശല്യമായിരുന്നു. രാത്രി വീടുകളില്‍ വന്ന് ജനലില്‍ അടിച്ചും ഗേറ്റില്‍ ചവിട്ടിയും അസഭ്യം പറഞ്ഞും ഇയാള്‍ ശല്യപ്പെടുത്തിയിരുന്നു. ധന്യയെ കുറിച്ച് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചിരുന്നു. ധന്യയുടെ ഫോണ്‍ നമ്പര്‍ പലര്‍ക്കും കൊടുത്തു. കൊല്ലപ്പെട്ട വിനീഷയുടെ നമ്പറും പലര്‍ക്കും കൊടുത്തു. മൂന്നു തവണ ഇയാള്‍ക്കെതിരേ വടക്കേക്കര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും ഇരുവരും പറയുന്നു.

Back to top button
error: