CrimeNEWS

വിവാഹാഭരണങ്ങള്‍ മുഴുവന്‍ സഹകരണ ബാങ്ക് ലോക്കറില്‍; 25 പവന്റെ വളകള്‍ കാണാനില്ല, കയ്യൊഴിഞ്ഞ് അധികൃതര്‍

തിരുവനന്തപുരം: സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സര്‍വീസ് സഹകരണ ബാങ്കിനെതിരെ പരാതി നല്‍കിയത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 45 പവനില്‍ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും സഹകരണ രജിസ്ട്രാര്‍ക്കും ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

വിവാഹത്തിന് അണിഞ്ഞിരുന്ന 45 പവന്‍ സ്വര്‍ണമാണ് സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. 2008ലാണ് ലോക്കറെടുത്തത്. വര്‍ഷാവര്‍ഷം വാടക നല്‍കി വരുന്നുണ്ട്. 2015ല്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അഞ്ച് മാലയും 17 വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തീയതി ബാങ്ക് ലോക്കര്‍ വീണ്ടും തുറന്നപ്പോള്‍ 17 വളകള്‍ കാണാനില്ലായിരുന്നു.

Signature-ad

ബാങ്ക് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്നും മോശം സമീപനമാണ് ഉണ്ടായതെന്നും പൊലീസിനും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയെന്നും രമ്യ പറഞ്ഞു. ഒപ്പം സൂക്ഷിച്ചിരുന്ന മാലകള്‍ ലോക്കറില്‍ ഉണ്ടെങ്കിലും അത് സ്വര്‍ണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. ഇതിന് പിന്നാലെ അന്വേഷിച്ചപ്പോള്‍ സമാനമായ സംഭവം നേരത്തെയും നടന്നതായും വേറെയും പരാതിക്കാരുള്ളതായി അറിയാന്‍ സാധിച്ചുവെന്നും ദമ്പതികള്‍ ആരോപിക്കുന്നു.

എന്നാല്‍, സ്വര്‍ണം കാണാതെ പോയതില്‍ ബാങ്കിന്റെ ഭാഗത്ത് വീഴ്ചയൊന്നും ഉണ്ടായില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്നത് ലോക്കര്‍ എടുത്തവര്‍ തന്നെയാണെന്നും അവരറിയാതെ സ്വര്‍ണം എങ്ങനെ പുറത്തുപോകും എന്നുമാണ് ബാങ്ക് അധികൃതര്‍ ചോദിക്കുന്നത്.

 

Back to top button
error: