IndiaNEWS

ആരാകും മഹാരാഷ്ട്ര മുഖ്യമന്ത്രി? സസ്‌പെന്‍സ് തുടരുന്നു; ഷിന്‍ഡെയുടെ തീരുമാനത്തിനായി കാത്തിരിപ്പ്

മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിലെ തര്‍ക്കം തുടരുന്നു. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. താല്‍ക്കാലിക മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ സത്താറ ജില്ലയിലെ സ്വന്തം ഗ്രാമത്തിലാണുള്ളത്. ഇവിടെ എത്തിയ അദ്ദേഹം പനി ബാധിച്ച് ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ മുംബൈയില്‍ മടങ്ങിയെത്തുമെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. ഇതോടെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷെ, ഇതുവരെയും ബിജെപിക്ക് മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കാനായിട്ടില്ല.

Signature-ad

അതേസമയം, ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് ശനിയാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ഭവന്‍കുലെ പ്രഖ്യാപിക്കുകയുണ്ടായി.

ഷിന്‍ഡെ ഞായറാഴ്ച വളെര പ്രധാനപ്പെട്ട തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത് പറഞ്ഞു. മന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ തിങ്കളാഴ്ചത്തോട് കൂടി വ്യക്തമാകും. ചിന്തിക്കാന്‍ സമയം വേണമെന്ന് തോന്നുേമ്പാഴെല്ലാം ഷിന്‍ഡെ സ്വന്തം ഗ്രാമത്തിലേക്ക് പോകാറുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം നിര്‍ണായക തീരുമാനമെടുക്കും. അതൊരു രാഷ്ട്രീയ തീരുമാനമായിരിക്കും. തിങ്കളാഴ്ചയോടെ എല്ലാം വ്യക്തമാകുമെന്നും സഞ്ജയ് ഷിര്‍സാത് പറഞ്ഞു.

ബിജെപിയില്‍നിന്നാകും അടുത്ത മുഖ്യമന്ത്രിയെന്ന് എന്‍സിപി നേതാവ് അജിത് പവാറും വ്യക്തമാക്കി. മഹായുതി സഖ്യത്തില്‍നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തര്‍ക്കം കാരണം സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോവുകയാണ്.

 

 

Back to top button
error: