IndiaNEWS

അബദ്ധത്തില്‍ വെടിപൊട്ടിയോ? ഗോവിന്ദയെ പൂര്‍ണമായും വിശ്വസിക്കാതെ പൊലീസ്

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ ചോദ്യം ചെയ്ത് പൊലീസ്. വൃത്തിയാക്കുന്നതിനിടെ തോക്ക് അണ്‍ലോക്ക്ഡ് ആയെന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നു എന്നുമാണ് ഗോവിന്ദ പൊലീസിനോട് പറഞ്ഞത്. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും അദ്ദേഹം പൊലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്. ജുഹു പൊലീസാണ് നടനെ ചോദ്യം ചെയ്തത്.

പ്രാഥമികാന്വേഷണത്തില്‍ മറ്റു ഇടപെടലുകളൊന്നും ഇല്ലെന്നാണ് മനസിലാകുന്നത് എങ്കിലും ഗോവിന്ദയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ താരത്തെ വീണ്ടും ചോദ്യംചെയ്യും. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ മുംബൈ ക്രൈംബ്രാഞ്ചും സംഭവത്തില്‍ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി നടനുമായി സംസാരിച്ചു. സംഭവം നടക്കുമ്പോള്‍ തനിച്ചായിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൂടുതല്‍ അന്വേഷണത്തിനായി നടന്റെ റിവോള്‍വര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗോവിന്ദയുടെ മകള്‍ ടീന അഹൂജയേയും പൊലീസ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. പുലര്‍ച്ചെ 4:45ന് നഗരത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് ആയുധം പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. കാല്‍മുട്ടിനാണ് താരത്തിന് പരിക്കേറ്റത്. ശിവസേനാ (ഏക്‌നാഥ് ഷിന്‍ഡെ) നേതാവ് കൂടിയായ താരം ഇപ്പോള്‍ മുംബൈയിലെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയില്‍ വിശ്രമത്തിലാണ്. കാലില്‍ തറച്ച ബുള്ളറ്റ് നീക്കം ചെയ്തിട്ടുണ്ട്.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പും അതിന്റെ കേസുകളും നടക്കുന്ന പശ്ചാതലത്തില്‍ പൊലീസ് അതീവഗൗരവത്തോടെയാണ് ഗോവിന്ദയുടെ ‘കേസിനെയും’ കാണുന്നത്. ഈയൊരു പശ്ചാതലത്തിലാണ് ആദ്യമൊഴിയെടുപ്പില്‍ അസ്വാഭാവികത തോന്നാന്നിഞ്ഞിട്ടും പൊലീസ് പിന്നാലെ കൂടുന്നത് എന്നാണ് വിവരം.

ഒരുപിടി ഹിറ്റ് ബോളിവുഡ് സിനിമകളില്‍ നിറഞ്ഞ ഗോവിന്ദ, രാഷ്ട്രീയത്തിലും കൈനോക്കുന്നുണ്ട്. കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2004ലായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ കോണ്‍ഗ്രസ് ലോക്സഭയിലേക്കുള്ള ടിക്കറ്റും നല്‍കി. 50000 ത്തിലധികം വോട്ടുകള്‍ക്ക് മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായികിനെയായിരുന്നു അദ്ദേഹം പരാജയപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് രാഷ്ട്രീയം വിട്ടു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: