CrimeNEWS

അമ്മ ദുര്‍നടപ്പുകാരിയെന്ന് പ്രോസിക്യൂഷന് തെളിയാക്കാനായില്ല; നാല് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി

എറണാകുളം: ചോറ്റാനിക്കരയില്‍ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വിചാരണ കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കി പകരം മനഃപൂര്‍വമല്ലാത്ത നരഹത്യയും ഗൂഡാലോചന കുറ്റവും ചുമത്തി കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപയും ഹൈക്കോടതി ശിക്ഷ വിധിച്ചു.

ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്‌സോ കേസും കുട്ടിയുടെ അമ്മയ്‌ക്കെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി. പ്രതികള്‍ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ സ്വദേശിനി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസില്‍ കെ.ബാബു എന്നിവര്‍ക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്.

Signature-ad

2013 ഒക്ടോബര്‍ 29ന് അമ്മയും 2 കാമുകന്മാരും ചേര്‍ന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുമെന്നു കരുതി മൂവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മറവു ചെയ്തു. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന കാട്ടി പൊലീസില്‍ പരാതി നല്‍കി.

പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നു മനസ്സിലായെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ നിരത്തിയ ഈ തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

യുവതിയും ഒന്നാം പ്രതിയായ കാമുകനും മറ്റൊരു കാമുകനായ മൂന്നാം പ്രതി സഹോദരനാണെന്നു തെറ്റിദ്ധരിപ്പിച്ചും ചോറ്റാനിക്കരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. യുവതി അനാശാസ്യ പ്രവര്‍ത്തികള്‍ ചെയ്തിരുന്നെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മറവു ചെയ്തു. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന കാട്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നു മനസ്സിലായെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ നിരത്തിയ ഈ തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒറ്റപ്പെട്ട സാക്ഷിമൊഴികളുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള അനുമാനത്തിന്റെയും പേരിലാണ് കുട്ടിയുടെ അമ്മയെ ദുര്‍നടപ്പുകാരി എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം സാക്ഷിമൊഴികള്‍ സാധൂകരിക്കാനുള്ള തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല. മാത്രമല്ല, ഒരാളുടെ മുന്‍കാല ചെയ്തികളുടെ അടിസ്ഥാനത്തില്‍ മറ്റൊരു കുറ്റം ചെയ്തിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയില്ല. കുട്ടിയെ ഒഴിവാക്കലായിരുന്നു ലക്ഷ്യമെങ്കില്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചാല്‍ മതിയായിരുന്നു. ഇളയ കുട്ടിയെ ഭര്‍തൃവീട്ടുകാരാണ് നോക്കുന്നത്. എന്നാല്‍ മരിച്ച കുട്ടിയുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ക്ക് അമ്മ ശ്രദ്ധ കൊടുത്തിരുന്നെന്നു കാണാം. അതുകൊണ്ടു തന്നെ അമ്മ ദുര്‍നടപ്പുകാരിയായതുകൊണ്ട് കുട്ടിയെ ഒഴിവാക്കാനുമായി കൊലപ്പെടുത്തിയെന്നത് നിലനില്‍ക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

മാത്രമല്ല, പ്രതിയായ യുവതി സ്ത്രീത്വത്തിന് അപമാനമാണെന്നും അമ്മ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നുമുളള വിചാരണക്കോടതിയുടെ നിരീക്ഷണം അനാവശ്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. കുട്ടി കൊല്ലപ്പെട്ടതിനുള്ള സാഹചര്യ തെളിവുകള്‍ ശക്തമാണ് എന്നതിന് പ്രധാനമായും ചൂണ്ടിക്കാട്ടിയത് ശരീരത്തിലെ മുറിവുകളും പ്രതികളുടെ ഫോണ്‍ വിളികളുമാണ്. 25 മുറിവുകളാണ് കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ തലയ്ക്കേറ്റ ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഭിത്തിയില്‍ പലതവണ തലയിടിപ്പിച്ചതു പോലുള്ള മുറിവാണിത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് ഫൊറന്‍സിക് മെഡിസിനിലെ അസി.പ്രഫസര്‍ കുട്ടിക്കേറ്റ പരുക്ക് വീഴ്ചയില്‍ നിന്നുണ്ടായതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടിയുടേത് കൊലപാതകമാണെന്നത് തെളിയുന്നെന്ന് കോടതി വ്യക്തമാക്കി.

കൊലപാതകം നടന്നു എന്നു കരുതുന്ന 2013 ജനുവരി 29നു വൈകിട്ട് 3.22 മുതല്‍ 5.48 വരെ ഒന്നാം പ്രതി രഞ്ജിതും കുട്ടിയുടെ അമ്മയും തമ്മില്‍ 15 തവണ ഫോണ്‍ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം പ്രതി കുട്ടിയെ സ്‌കൂള്‍ ബസില്‍നിന്ന് വിളിച്ചു വീട്ടില്‍ കൊണ്ടുവന്ന് ഒന്നാം പ്രതിയെ ഏല്‍പ്പിച്ചതിനു ശേഷമാണ്. ഈ ഫോണ്‍ കോളുകള്‍ക്ക് ശേഷം 30ന് വെളുപ്പിനെ ഒന്നാം പ്രതി കുട്ടിയുടെ അമ്മയെ നിരന്തരമായി വിളിച്ചിരുന്നു. ഇതില്‍ നിന്നു തന്നെ വീട്ടില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ട്. കുട്ടിയെ കൊലപ്പെടുത്തുന്നതും മൃതദേഹം മറവു ചെയ്യുന്നതും സംബന്ധിച്ച് മൂവരും ഗൂഡാലോചന നടത്തിയെന്നതും വ്യക്തമാണ്.

അതേസമയം, ഒന്നാം പ്രതിക്കെതിരെയുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച വിചാരണ കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. ഇത്തരത്തിലൊരാള്‍ ലൈംഗികാതിക്രമം നടത്താന്‍ സാധ്യതയുണ്ടെന്നും അങ്ങനെയില്ലെങ്കില്‍ അത് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണ് എന്നുമാണ് വിചാരണ കോടതി വ്യക്തമാക്കിയത്. കുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ താന്‍ അത്തരത്തിലൊരു മൊഴി കൊടുത്തിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പിതാവ് കോടതിയില്‍ പറഞ്ഞത്. കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും. എന്നാല്‍ അതിനുള്ള ശ്രമമുണ്ടായോ എന്നത് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു വിചാരണ കോടതി വിധി പറഞ്ഞത് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: