KeralaNEWS

ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിഞ്ഞ്… ഗായിക എ.പി കോമള കടന്നു പോയി, ആരുമറിയാതെ

ചെന്നൈ: സിനിമയിലും നാടകത്തിലുമായി മലയാളിക്ക് ഒരുപിടി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച പ്രസിദ്ധ പിന്നണി ഗായിക എ.പി കോമള ആരുമറിയാതെ കടന്നു പോയി. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അനുഗ്രഹീത ഗായിക ചെന്നൈയില്‍ അന്തരിച്ചത്. പ്രശസ്ത ഗാന നിരൂപകന്‍ രവി മേനോന്‍ അവരുടെ മരണത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടപ്പോഴാണ് പലരും വിവരം അറിഞ്ഞത്.

ഏപ്രില്‍ 26നാണ് അവര്‍ മരണത്തിനു കീഴടങ്ങിയത്. 89 വയസായിരുന്നു. ആന്ധ്ര സ്വദേശിയായ കോമള 1940കളിലാണ് ചെന്നൈയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം കുടിയേറിയത്. പിന്നീട് വര്‍ഷങ്ങളായി ചെന്നൈ മടിപ്പാക്കത്തായിരുന്നു താമസം.

Signature-ad

‘ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാര’- എന്ന ഒരൊറ്റ നാടക ഗാനം മതി മലയാളിയുടെ മനസില്‍ ആഴ്ന്നിറങ്ങിയ ആ ശബ്ദ മാധുരിയുടെ മഹത്വം അറിയാന്‍. ‘കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത്’ (ആദ്യ കിരണങ്ങള്‍), ‘വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍’ (കുട്ടിക്കുപ്പായം) തുടങ്ങിയ ഗാനങ്ങളും പല തലമുറ പാടി വരുന്നു. നാടകത്തില്‍ കെപിഎസി സുലോചന പാടിയ ഗാനങ്ങളാണ് പില്‍ക്കാലത്ത് കോമള റെക്കോര്‍ഡിങില്‍ ആലപിച്ചത്.

പുതിയ ആകാശം പുതിയ ഭൂമിയിലെ ‘ചാഞ്ചാടുണ്ണി ചെരിഞ്ഞാട്’, മൂലധനത്തിലെ ‘ഓണപ്പൂവിളിയില്‍ ഊഞ്ഞാല്‍പ്പാട്ടുകളില്‍’, ‘വാര്‍മഴവില്ലിന്റെ മാല കോര്‍ത്തു’, കാക്കപ്പൊന്നിലെ ‘മുത്തേ വാ മണിമുത്തം താ’, ഡോക്ടറിലെ ‘സര്‍ക്കാല കന്യകേ’, സമര്‍പ്പണത്തിലെ ‘കാറ്റേ നല്ല കാറ്റേ’ തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയം.

സിനിമയില്‍ കോമള പാടിയ പാട്ടുകളുടെ എണ്ണം കുറവാണ്. എന്നാല്‍ രണ്ട് ദശകത്തോളം അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ബാബുരാജ്, രാഘവന്‍ മാസ്റ്റര്‍, ബ്രദര്‍ ലക്ഷ്മണന്‍ അടക്കമുള്ളവര്‍ അവരുടെ ശബ്ദത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകരാണ്.

1973ല്‍ പുറത്തു വന്ന തനിനിറമെന്ന ചിത്രത്തിലാണ് കോമള അവസാനമായി പാടിയത്. പിന്നീട് അവര്‍ ആകാശവാണിയിലെ ഔദ്യോഗിക തിരക്കുകളില്‍ മുഴുകുകയായിരുന്നു. അവിവാഹിതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: