NEWSWorld

ആയുധങ്ങളുമായി റഷ്യന്‍ വിമാനം ടെഹ്‌റാനില്‍? വന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടി ഇറാന്‍

ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മായില്‍ ഹനിയയും അംഗരക്ഷകനും ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യ വലിയ സംഘര്‍ഷ ഭീതിയിലാണ്. ഹനിയയുടെ കൊലപാതകത്തിന് തിരിച്ചടിക്കുമെന്ന് ഇറാനും തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറെ വധിച്ചതിന് വലിയ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ ഇസ്രായേല്‍ കൊലപ്പെടുത്തി 24 മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനിയയുടെ കൊലപാതകവും സംഭവിക്കുന്നത്.

വരുംദിവസങ്ങളില്‍ ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്‌സ് എയര്‍ലൈന്‍സിന്റെ വിമാനം കഴിഞ്ഞദിവസം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്. ഹനിയയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രായേലിന് കൂടുതല്‍ സഹായവുമായി അമേരിക്ക

Signature-ad

സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിന് കൂടുതല്‍ സൈനിക സഹായവുമായി അമേരിക്കയും രംഗത്തുവന്നിട്ടുണ്ട്. സൈനികരെയും മിസൈല്‍ പ്രതിരോധ കപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തങ്ങള്‍ അതീവ ജാഗ്രതയിലാണെന്ന് ഇസ്രായേല്‍ സൈന്യം വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തെ ചെറുക്കാന്‍ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള ശ്രമവും ഇസ്രായേല്‍ നടത്തുന്നുണ്ട്. ഏപ്രിലില്‍ ഡമാസ്‌കസിലെ കോണ്‍സുലേറ്റ് ആക്രമിച്ചതിന് ഇറാന്‍ തിരിച്ചടി നല്‍കിയിരുന്നു. അന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സഹായത്തോടെയാണ് മിസൈലുകള്‍ തടയാന്‍ സാധിച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു.

തിരിച്ചടി ഭയന്ന് ജനവാസ കേന്ദ്രങ്ങളിലും നഗരങ്ങളിലും വലിയ മുന്നൊരുക്കങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. ലെബനാന്‍ അതിര്‍ത്തിയില്‍ കഴിയുന്ന ജനങ്ങളോട് ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളിലും വലിയ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.

അതേസമയം, ഹനിയയുടെ കൊലപാതകത്തോടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യവും ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വീണ്ടെുത്തതായി തെരഞ്ഞെടുപ്പ് വിദഗ്ധനും നെതന്യാഹുവിന്റെ മുന്‍ സഹായിയുമായ മിച്ചല്‍ ബറാക് പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ശേഷം നെതന്യാഹുവും സൈന്യവുമെല്ലാം ചോദ്യമുനയിലായിരുന്നു. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. ?എങ്ങനെയായിരിക്കും തിരിച്ചടിയെന്നും അത് എവിടെ നിന്നാണ് വരികയെന്നും മനസ്സിലാക്കാന്‍ ആളുകള്‍ ?ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: