KeralaNEWS

തമ്മില്‍ത്തല്ലി കൊതി തീരാതെ വി.ഡിയും കെ.സുവും; ഇടതുപക്ഷത്തിന്റെ കൈയില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍; എല്ലാവരും സംഭാവന നല്‍കണമെന്ന് സതീശന്‍

കൊച്ചി: വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.

‘സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഇതു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടത്’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

അതേസമയം, ഇക്കാര്യത്തില്‍ സുധാകരന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തുവന്നു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്നും അതിനെതിരെ നെഗറ്റീവായി ഒരു പ്രസ്താവന പോലും കോണ്‍ഗ്രസുകാര്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണ്, ഇപ്പോള്‍ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാര്‍ ഉള്‍പ്പെടെ രാജ്യസഭയിലും ലോക്‌സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മര്‍ദ്ദം ചൊലുത്തുണ്ടെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നിത്തലയ്ക്ക് പുറമെ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും ഒരുമാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Back to top button
error: