CrimeNEWS

കാമുകന്റെ ഭാര്യ വിവാഹത്തിന് സമ്മതിച്ചു! കാമുകിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ്; വിദ്യാര്‍ഥികളായ കമിതാക്കള്‍ ജീവനൊടുക്കി

ബംഗളൂരു: കോളേജ് വിദ്യാര്‍ഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാര്‍ഥിനിയെയും തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരുവിന് സമീപം താമസിക്കുന്ന ചുഞ്ചഗട്ട സ്വദേശി ശ്രീകാന്ത്(25) സൗത്ത് ബംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന(20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കമിതാക്കളാണെന്നും കുടുംബം വിവാഹത്തെ എതിര്‍ത്തതിനാല്‍ രണ്ടുപേരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു.

നിലവില്‍ വിവാഹിതനായ ശ്രീകാന്ത് ഒരു സ്വകാര്യകോളജിലെ ബി.കോം വിദ്യാര്‍ഥിയാണ്. അഞ്ജന ഇതേ കോളജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയും. കോളേജില്‍വെച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ശ്രീകാന്തിന്റെ വീട്ടുകാര്‍ ആദ്യംവിവാഹത്തെ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു. ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതംമൂളി. എന്നാല്‍, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല. ഇതോടെ അഞ്ജന ശ്രീകാന്തിനൊപ്പം വീടുവിട്ടിറങ്ങുകയും തുടര്‍ന്ന് രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു.

Signature-ad

ജൂലൈയ് ഒന്നിനാണ് രണ്ടുപേരെയും കാണാതായത്. സഹോദരന്റെ ഓട്ടോറിക്ഷയുമായി അഞ്ജനയുടെ വീടിന് സമീപമെത്തിയ ശ്രീകാന്ത് ഇതേ ഓട്ടോയിലാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. വീട്ടില്‍നിന്ന് പോകുന്നതിന് മുന്‍പ് അഞ്ജന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ചിരുന്നു. തന്റെ മരണത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും ശ്രീകാന്തില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഓട്ടോറിക്ഷയില്‍ തടാകക്കരയിലെത്തിയ കമിതാക്കള്‍ ഇവിടെവെച്ച് വീഡിയോയും ചിത്രീകരിച്ചിരുന്നു. തങ്ങള്‍ രണ്ടുപേരും മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞുള്ള വീഡിയോക്ലിപ്പാണ് ഇരുവരും സ്വന്തം മൊബൈല്‍ഫോണുകളില്‍ റെക്കോഡ് ചെയ്തിരുന്നത്. തുടര്‍ന്ന് ഈ ക്ലിപ്പുകള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. വീഡിയോ ലഭിച്ചതോടെ ഇരുവരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തടാകക്കരയിലേക്ക് പോയതാണെന്ന് വ്യക്തമായി. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയും മുങ്ങല്‍വിദഗ്ധരും തടാകത്തില്‍ പരിശോധന നടത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

രണ്ടുവര്‍ഷം മുന്‍പാണ് ശ്രീകാന്തിന്റെ വിവാഹം കഴിഞ്ഞത്. കോളേജിലെ സഹപാഠിയായ പെണ്‍കുട്ടിയെയാണ് ശ്രീകാന്ത് രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭാര്യവീട്ടിലായിരുന്നു താമസം.ശ്രീകാന്തിന്റെ ഭാര്യ പിന്നീട് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് ശ്രീകാന്തും അഞ്ജനയും അടുപ്പത്തിലായതെന്നും പോലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: