KeralaNEWS

”അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു”… മോദി നേരിട്ടു വിളിച്ചു, സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേന്ദ്രമന്ത്രിയാകാന്‍ സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്. സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. നരേന്ദ്രമോദി വിളിച്ചതിനെത്തുടര്‍ന്ന് സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍നിന്നു ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ രാധികയും ഒപ്പമുണ്ട്.

”അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു” എന്ന് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏതു വകുപ്പു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതൊന്നും തനിക്ക് അറിയില്ലെന്നും, തീരുമാനിച്ചത് അദ്ദേഹമാണെന്നുമായിരുന്നു’ മറുപടി.

Signature-ad

കേരളത്തിന്റെ അംബാസഡര്‍ എന്ന നിലയിലായിരിക്കുമോ പദവിയെന്ന ചോദ്യത്തിന്, ”അത് ഞാന്‍ എംപിയായിരുന്നാലും അങ്ങനെയായിരിക്കുമെന്ന് പറഞ്ഞു. കേരളത്തിനും തമിഴ്നാടിനും വേണ്ടി വര്‍ത്തിക്കുന്ന എംപിയായിരിക്കും. തൃശൂരിലെ ജനങ്ങളോടും അതു പറഞ്ഞതാണ്. അവര്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്തു” സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അദ്ദേഹം തിരുവനന്തപുരത്തു തന്നെ തുടരുകയായിരുന്നു. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുരേഷ് ഗോപിയെ മോദി നേരിട്ടു വിളിച്ചത്.

കേന്ദ്രമന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ സിനിമ അടക്കം നാലു സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരുന്നത്. എന്നാല്‍, ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളുകയായിരുന്നു.

 

Back to top button
error: