KeralaNEWS

മാര്‍ക്‌സിസ്റ്റ് ബന്ധം അവസാനിപ്പിക്കാന്‍ സമയമായി; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ‘ചന്ദ്രിക’

കോഴിക്കോട്: ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ച് ലീഗ് മുഖപത്രം. സിപിഐയ്ക്ക് മാര്‍ക്‌സിസ്റ്റ് ബന്ധം അവസാനിപ്പിക്കാന്‍ സമയമായി. ആദ്യപടിയെന്ന നിലയില്‍ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് ആയി ഇരിക്കാം. യുഡിഎഫിനോട് സഹകരിക്കാമെന്നും ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പുറമ്പോക്കിലേക്ക് തള്ളിയത് സിപിഎം നയങ്ങളാണ്. സിപിഐ അതിനു വഴിപ്പെടാതിരുന്ന കാലത്ത് അവര്‍ക്ക് ഭരണത്തിലും പുറത്തും അര്‍ഹമായ പദവികളും അന്തസ്സും കൂടുതല്‍ ജനപിന്തുണയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. കേരളത്തിന് പുറത്തും അതുണ്ടായിരുന്നു.

Signature-ad

സിപിഎമ്മിനോടു നിരന്തരമായ ആശയ സംഘട്ടനത്തിലായിരുന്ന സിപിഐ അവരോട് സന്ധി ചെയ്തതോടെ അവരുടെ ഭൗതികവും ആത്മീയവുമായ രാഷ്ട്രീയചൈതന്യം കെട്ടുപോയി. സാഹചര്യം നന്നായി മുതലെടുത്ത സിപിഎം സിപിഐ എന്ന പാര്‍ട്ടിയെ വരുതിയില്‍ നിര്‍ത്തി. കേരളത്തില്‍ സിപിഐയുടെ രാഷ്ട്രീയ നിലപാടില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ അവര്‍ക്കു ഗുണം ചെയ്യുമെന്നും ലേഖനത്തില്‍ പറയുന്നു.

ഇടതുപാര്‍ട്ടികള്‍ ഇന്ത്യയില്‍ ശക്തിപ്പെടേണ്ടത് ആവശ്യം തന്നെയാണ്. മോദിക്കും ബിജെപിക്കും അവരുടെ വര്‍ഗീയ, വംശീയ, ഏകാധിപത്യ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കൂട്ടായ പോരാട്ടമാണ് ഇന്നു പ്രധാനം. കോണ്‍ഗ്രസിന്റെയും ഇതര പാര്‍ട്ടികളുടേയും പിന്തുണ കൊണ്ടാണ് കേരളത്തിലൊഴികെ സിപിഎമ്മും സിപിഐയും ജയിക്കുന്നത്. കോണ്‍ഗ്രസ് സഹായം ഇല്ലാതെ സിപിഎം ജയിച്ചത് ഇന്ത്യയില്‍ ആലത്തൂരില്‍ മാത്രമാണെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

 

Back to top button
error: