KeralaNEWS

വോട്ടെണ്ണല്‍ തലേന്ന് ഏറ്റുമാനൂരപ്പന് തുലാഭാരവും അഞ്ചു പറയും സമര്‍പ്പിച്ച് സുരേഷ് ഗോപി

കോട്ടയം: നാളെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ അര്‍പ്പിച്ച് നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായി സുരേഷ് ഗോപി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലാണ് നടന്‍ ഇന്ന് രാവിലെ ആറ് മണിക്ക് കുടുംബത്തോടൊപ്പം ദര്‍ശനം നടത്തിയത്. ഏറ്റുമാനൂരപ്പന് സുരേഷ് ഗോപി തുലാഭാരവും അപൂര്‍വ വഴിപാടായ അഞ്ചു പറയും സമര്‍പ്പിച്ചു.

ഭാര്യ രാധികയും മകന്‍ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച് ക്യൂ നിന്നാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. സുരേഷ് ഗോപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ദേവസ്വവും പൊലീസും വിലക്കിയിരുന്നു.

Signature-ad

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുരേഷ് ഗോപി ക്ഷേത്രത്തില്‍ എത്തുമെന്ന് പ്രചരിച്ചിരുന്നു. പിന്നാലെ ഇന്ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയായിരുന്നു. സുരേഷ് ഗോപി ക്ഷേത്ര ദര്‍ശനത്തിന് എത്തുമെന്ന് അറിഞ്ഞ മാദ്ധ്യമങ്ങള്‍ അവിടെ നിലയുറപ്പിച്ചെങ്കിലും അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ചില്ല. ക്ഷേത്രത്തില്‍ എത്തിയത് മുതല്‍ തിരിച്ചു പോകുവരെ നടന്റെ പ്രതികരണം അറിയാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

സാധാരണ വിശ്വാസിയെപ്പോലെ ഏറ്റുമാനൂരപ്പനെ തൊഴുത് വണങ്ങാനാണ് എത്തിയതെന്നുമാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതികരണത്തിനായി മൈക്ക് നീട്ടിയ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ തൊഴുത് ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ മറ്റ് വിശ്വാസികളോട് സംസാരിച്ചെങ്കിലും രാഷ്ട്രീയ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നാണ് വിവരം.

 

Back to top button
error: