KeralaNEWS

ഇന്നും നാളെയുമായി സർക്കാർ ഓഫിസുകളിൽ നിന്ന് വിരമിക്കുന്നത് 15,000 പേർ, ആനുകൂല്യങ്ങൾ നൽകാൻ കടമെടുത്തത് 3,500 കോടി

   ഇന്നും നാളെയുമായി സർക്കാർ ജോലിയിൽ നിന്ന്  വിരമിക്കുന്നത് 15000ത്തോളം പേർ. ഇതിൽ പകുതിയും സ്കൂൾ അധ്യാപകർ. സെക്രട്ടേറിയറ്റിൽ മാത്രം 5 സ്പെഷൽ സെക്രട്ടറിമാരടക്കം 150 പേരാണ് പടിയിറങ്ങുന്നത്. 800 പേർ പൊലീസിൽനിന്നു വിരമിക്കും. മോട്ടർ‌വാഹന വകുപ്പിനോടു വിട പറയുന്നത് 60 പേർ. ട്രാൻസ്പോർട്ട്  വകുപ്പിൽ കണ്ടക്ടർമാരും ഡ്രൈവർമാരും അടക്കം 674 പേർ വിരമിക്കുന്നുണ്ടെങ്കിലും ജൂൺ 1 മുതൽ വീണ്ടും ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലിക ജോലിക്ക് ചുമതലപ്പെടുത്താനാണു തീരുമാനം.

തദ്ദേശവകുപ്പിൽ 300 പേരും റവന്യു വകുപ്പിൽ ഓഫിസ് അസിസ്റ്റന്റ് മുതൽ തഹസിൽദാർ വരെ 461 പേരും വിരമിക്കും. റേഷനിങ് കൺട്രോളറും 7 ജില്ലാ സപ്ലൈ ഓഫിസർമാരും ഉൾപ്പെടെ 66 പേരാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിൽനിന്നു വിരമിക്കുന്നത്. ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും അടക്കം 1,099 പേർ കൂട്ടത്തോടെ പുറത്തിറങ്ങും. പക്ഷേ പകരം നിയമനം ഉടൻ നടക്കില്ല. ജീവനക്കാരുടെ എണ്ണം കുറച്ച് പുനഃസംഘടന നടപ്പാക്കുന്നതിന്റെ ഭാഗമായാണു നിയമനങ്ങൾ തൽക്കാലം തടഞ്ഞിരിക്കുന്നത്.

Signature-ad

പിഎസ്‌സിയിൽ അഡീഷനൽ സെക്രട്ടറിമാർ ഉൾപ്പെടെ 48 പേരാണ് വിരമിക്കുന്നത്. പിഎസ്‌സി ആസ്ഥാനത്തുനിന്ന് 22 പേരും ജില്ലാ ഓഫിസുകളിൽനിന്ന് 26 പേരും പടിയിറങ്ങും. കേരള സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിലായി 16 പേർ വിരമിക്കുന്നു.

എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്കു പകരമായി താഴെയുള്ളവർക്കു സ്ഥാനക്കയറ്റം നൽകുകയും താഴെത്തട്ടിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും വേണം. സ്ഥാനക്കയറ്റം നൽകാറുണ്ടെങ്കിലും ഒഴിവ് കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിനാൽ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർ‌ക്കു സമയബന്ധിതമായി ജോലി ലഭിക്കുന്നില്ല.

ആനുകൂല്യങ്ങളും ശമ്പളവും നൽകാൻ 3500 കോടി കടമെടുത്തു

ഈ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ വേണ്ടത്. ആനുകൂല്യം നൽകാനും ശമ്പളവിതരണത്തിനുമായി 3,500 കോടി രൂപ സർക്കാർ ഇന്നലെ കടമെടുത്തു.

Back to top button
error: