CrimeNEWS

അവയവക്കച്ചവടത്തിന് നെടുമ്പാശേരി വഴിയും മനുഷ്യക്കടത്ത്; മുഖ്യ സൂത്രധാരന്മാര്‍ കൊച്ചി കേന്ദ്രീകരിച്ച്

കൊച്ചി: അവയവക്കച്ചവടത്തിനായി നെടുമ്പാശേരി വിമാനത്താവളം വഴിയും മനുഷ്യക്കടത്ത് നടനെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ മുഖ്യ സൂത്രധാരന്മാര്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസ് കണ്ടെത്തി. സംഘത്തെ സഹായിച്ച കൂടുതല്‍ പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ഹൈദരാബാദ്, ബംഗ്ലൂരു, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴിയാണ് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിന് പിന്നാലെയാണ് നെടുമ്പാശേരി വഴിയും മനുഷ്യക്കടത്ത് നടന്നുവെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

Signature-ad

കേസിലെ മുഖ്യസൂത്രധാരന്മാരായ സജിത്ത് ശ്യാം, മധു എന്നിവര്‍ അടക്കം കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ കൊച്ചിയിലെ ആശുപത്രികളില്‍ നിന്ന് ഉള്‍പ്പെടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സംഘത്തെ സഹായിച്ച കൂടുതല്‍ ആളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വൈകാതെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

20 പേരെ ഇറാനില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് മുഖ്യപ്രതിയായ സാബിത്ത് നാസര്‍ നല്‍കിയ മൊഴി. എന്നാല്‍ കൂടുതല്‍ ആളുകള്‍ അവയവ കച്ചവടത്തിന് ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ മറ്റൊരു കണ്ടെത്തല്‍. വൃക്ക ദാതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതിനിടെ അറസ്റ്റിലായ എടത്തല സ്വദേശി സജിത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് സംഘം ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: