IndiaNEWS

മിഥുന്‍ ചക്രവര്‍ത്തിക്ക് നേരെ കല്ലേറ്; ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്ക് നേരെ കല്ലേറ്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിലാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് സംഘര്‍ഷമുണ്ടായതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച മിഡ്‌നാപൂര്‍ ടൗണിലാണ് സംഭവം. മേയ് 25നാണ് മിഡ്നാപൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്.

ജാഥയ്ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്ലാസ് കുപ്പികളും കല്ലുകളും എറിഞ്ഞുവെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി അഗ്‌നിമിത്ര പോള്‍ ആരോപിച്ചു. എന്നാല്‍ ടിഎംസി ഈ ആരോപണം നിഷേധിച്ചു. സംഭവത്തില്‍ മിഥുന്‍ ചക്രവര്‍ത്തിക്കും അഗ്‌നിമിത്ര പോളിനും പരിക്കില്ല. കളക്ട്രേറ്റ് മോറില്‍ നിന്ന് ആരംഭിച്ച റോഡ്ഷോ, നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടെ കേരണിത്തോളയിലേക്ക് നീങ്ങുകയായിരുന്നു. മിഥുനം അഗ്‌നിമിത്രയും വാഹനത്തിലുണ്ടായിരുന്നു.

Signature-ad

റോഡ്ഷോ ശേഖ്പുര മോറില്‍ എത്തിയപ്പോള്‍, റോഡരികില്‍ നിന്നിരുന്ന ചിലര്‍ ജാഥക്ക് നേരെ കല്ലും കുപ്പികളും എറിഞ്ഞു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിതി നിയന്ത്രണത്തിലായെന്ന് പൊലീസ് പറഞ്ഞു.

‘ബി.ജെ.പി.ക്കുള്ള പിന്തുണ വര്‍ദ്ധിക്കുമെന്ന് ഭയപ്പെടുന്ന ടി.എം.സി ഇത്തരം ഗുണ്ടായിസത്തിലേക്ക് നീങ്ങുകയാണ്. മിഥുന്‍ ചക്രവര്‍ത്തിയെപ്പോലുള്ള ഒരു ഇതിഹാസ നടനെ അനാദരിക്കുന്ന തരത്തില്‍ അവര്‍ക്ക് തരംതാഴാന്‍ കഴിയും,’ അഗ്‌നിമിത്ര പോള്‍ പറഞ്ഞു. ടിഎംസിയുടെ സ്ട്രീറ്റ് കോര്‍ണര്‍ യോഗത്തില്‍ പങ്കെടുത്തവരാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് അവര്‍ ആരോപിച്ചു. ടിഎംസി വക്താവ് തൃണങ്കൂര്‍ ഭട്ടാചാര്യ ആരോപണങ്ങള്‍ നിഷേധിച്ചു. ‘ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, റോഡ്‌ഷോ പരാജയപ്പെട്ടതിനാല്‍ ബി.ജെ.പി കളിക്കുന്ന നാടകമാണിത്” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Back to top button
error: