CrimeNEWS

രാഹുല്‍ ‘ജര്‍മനല്ല’, തനി നാടന്‍; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടീസ് നല്‍കും.

രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുല്‍ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും സുഹൃത്തായ രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

Signature-ad

രാഹുല്‍ ജര്‍മനിയിലേക്കു കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്റര്‍പോളില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, രാഹുലിനു ജര്‍മന്‍ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തന്നെയാണുള്ളതെന്നു കണ്ടെത്തി.

രാഹുല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 12ന് കേസെടുത്തശേഷം രാഹുലിനെ വിട്ടയച്ചപ്പോഴാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. നടപടിയുണ്ടാകാതിരുന്നതോടെ രാഹുല്‍ 14ന് ഒളിവില്‍പോയി. ബംഗളൂരൂ വഴി വിദേശത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്. താന്‍ രാജ്യം വിട്ടതായി വിഡിയോ സന്ദേശത്തിലൂടെ രാഹുല്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Back to top button
error: