NEWSWorld

മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്‌കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും മരിച്ചു

ജീവിതത്തില്‍ ഏതൊരാള്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന പ്രിയപ്പെട്ടവരുടെ മരണം ആയിരിക്കാം. ആരുടെയും നിയന്ത്രണത്തില്‍ അല്ലാത്ത കാര്യമാണ് അത്. ഒരു മെക്‌സിക്കന്‍ കുടുംബത്തിന് അത്തരമൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നത് ഒന്നല്ല രണ്ടു തവണയാണ്. മൂന്ന് വയസ്സുകാരിയായ കുട്ടിയുടെ മരണം സ്ഥിരീകരിച്ച് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം കുഞ്ഞ് വീണ്ടും മരിക്കുകയുമായിരുന്നു. ദുഃഖം സന്തോഷത്തിലേക്കും വീണ്ടും തീരാദുഃഖത്തിലേക്കും കടന്ന് പോയ അത്യപൂര്‍വ്വ നിമിഷം.

മെക്‌സിക്കയില്‍ നിന്നുള്ള കാമില റൊക്സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന മൂന്ന് വയസുകാരി പെണ്‍കുട്ടിയാണ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം ഉയര്‍ന്നു. ഇതിനിടെ കുട്ടി കണ്ണ് തുറക്കുകയും ചെയ്തതോടെ കൂടി നിന്നവര്‍ സന്തോഷം പ്രകടപ്പിച്ചു. പക്ഷേ ആ സന്തോഷത്തിന് ഏതാനും നിമിഷത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Signature-ad

മെക്‌സിക്കന്‍ സംസ്ഥാനമായ സാന്‍ ലൂയിസ് പൊട്ടോസിയില്‍ നിന്ന് സലീനാസ് ഡി ഹില്‍ഡാല്‍ഗോ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ സംഭവം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങള്‍ പ്രകാരം പനിയും വയറുവേദനയും തുടര്‍ച്ചയായ ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷേ, കുട്ടിയുടെ ആരോഗ്യത്തില്‍ കാര്യമായി പുരോഗതി ഉണ്ടായില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ക്രമേണ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ആയിരുന്നു. നിര്‍ജലീകരണമാണ് മരണ കാരണമായി ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചത്.

തൊട്ടടുത്ത ദിവസം നടന്ന കുഞ്ഞിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍, മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടിയില്‍ നിന്ന് ശ്വാസോച്ഛ്വാസത്തിലൂടെ ഉണ്ടാകുന്നത് പോലെ വായു കുമിളകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടതോടെ കുട്ടിക്ക് ജീവനുണ്ടോ എന്ന സംശയം അമ്മ മേരി ജാനെ മെന്‍ഡോസയാണ് ആദ്യം ഉന്നയിച്ചത്. എന്നാല്‍ ആദ്യം ആരും ഇത് കാര്യമായി എടുത്തില്ല. മാത്രമല്ല. അതൊരു തോന്നല്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ ശവപ്പെട്ടി തുറന്നപ്പോള്‍ കുട്ടിയുടെ കണ്ണുകള്‍ ചലിക്കുന്നുണ്ടെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. കുട്ടിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ഉടനെ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പക്ഷേ, പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടി മരിച്ചെന്ന് വീണ്ടും സ്ഥിരീകരിക്കുക ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Back to top button
error: