CrimeNEWS

രാഹുല്‍ കല്യാണരാമന്‍! വേറെയും വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം; പുതിയ വിവാഹം പഴയ ബന്ധം മോചിപ്പിക്കാതെ

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ വധിക്കാന്‍ ശ്രമിച്ച രാഹുല്‍ പി.ഗോപാല്‍ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനില്‍ക്കെയാണു പറവൂര്‍ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുല്‍ പൂഞ്ഞാറില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാല്‍, ആദ്യം വിവാഹം ചെയ്ത പൂഞ്ഞാര്‍ സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണു വിവരം. ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ രണ്ട് വിവാഹങ്ങള്‍ അല്ലാതെ രാഹുല്‍ വേറെയും വിവാഹം കഴിച്ചുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാഹുല്‍ പി.ഗോപാലിനെതിരെ ഇന്നലെ വധശ്രമത്തിനു പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷന്‍ അസി.കമ്മിഷണര്‍ സജു കെ.ഏബ്രഹാമിന്റെ നിര്‍ദേശത്തിലാണ് കേസെടുത്തത്. പ്രതി നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

Signature-ad

ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാഹുലിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായി മര്‍ദനത്തിന് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. കേസ് റജിസ്റ്റര്‍ ചെയ്തശേഷം രാഹുലിന് നോട്ടിസ് നല്‍കി പറഞ്ഞുവിടുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെയാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. മര്‍ദനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയെ രാഹുല്‍ മര്‍ദിച്ചത്.

അതേസമയം, രാഹുലിനു മുന്‍പ് രണ്ട് വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നെന്നും സ്വഭാവദൂഷ്യം കാരണം പെണ്‍വീട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരില്‍ പന്തീരങ്കാവില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട യുവതിയുടെ പിതാവ് പറഞ്ഞു. രാഹുല്‍ വിവാഹ തട്ടിപ്പുകാരനാണെന്നും അദ്ദേഹം ആരോപിച്ചു.

മുടങ്ങിപ്പോയ രണ്ട് വിവാഹാലോചനകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസുകാരനും രാഹുലും സുഹൃത്തുക്കളെപ്പോലെയാണ് സംസാരിച്ചതെന്നും തങ്ങള്‍ ചെല്ലുന്നതിനു മുന്‍പേ രാഹുലും കൂട്ടുകാരും അവിടെയെത്തിയിരുന്നുവെന്നും പറയുന്നു. പൊലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. കേസ് എറണാകുളത്തേക്കു മാറ്റണം. നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു. മകള്‍ക്ക് തലയ്ക്കാണു പരുക്കേറ്റത്. ബ്രഷ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ആഘാതത്തില്‍നിന്ന് ഇനിയും കരകയറാനായിട്ടില്ലെന്നും പിതാവ് പറഞ്ഞു.

Back to top button
error: