KeralaNEWS

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി. 2 അംഗ അന്വേഷണ കമ്മീഷണെയാണ് നിയോഗിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.

ഇതിനിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തുവന്നിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണന്‍ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ സൗഹൃദം പുലര്‍ത്തുന്നെന്നും നിയമ സഭ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദമായതോടെ ഫേസ് ബുക്ക് പോസ്റ്റ് ബാലകൃഷ്ണന്‍ പെരിയ പിന്‍വലിച്ചു.

Signature-ad

പെരിയ ഇരട്ട കൊലപാതകക്കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. സംഭവത്തില്‍ നടപടി നേരിട്ടതോടെ ചടങ്ങില്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തുവെന്ന് പെരിയ കോണ്ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബാലകൃഷ്ണന്‍ പെരിയയെ ലക്ഷ്യമിട്ട് രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്നായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം. ലോക്സഭ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഈ സഖ്യം പ്രവര്‍ത്തിച്ചെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇതോടെയാണ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെയുള്ള ബാലകൃഷ്ണന്‍ പെരിയയുടെ മറുപടി വന്നത്.

ഉണ്ണിത്താനും പെരിയ കൊലപാതക കേസിലെ പ്രതിയായ സിപിഐഎം നേതാവ് മണികണ്ഠനും രാത്രിയുടെ മറവില്‍ സൗഹൃദം പങ്കിട്ടെന്നും കേസില്‍ ഉണ്ണിത്താന്‍ ആയിരം രൂപ പോലും ചെലവാക്കിയില്ലെന്നുമാണ് ബാലകൃഷ്ണന്‍ പെരിയയുടെ വിമര്‍ശനം. മണികണ്ഠനും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി യും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഉണ്ണിത്താന് വേണ്ടി താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകുന്നുവെന്നും ബാക്കി കാര്യങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് ബാലകൃഷ്ണന്‍ പെരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

Back to top button
error: