KeralaNEWS

മൂവാറ്റുപുഴയില്‍ കുട്ടികള്‍ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

എറണാകുളം: മൂവാറ്റുപുഴയില്‍ കുട്ടികള്‍ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസഭ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും നഗരസഭ അധികൃതര്‍ സൂചിപ്പിച്ചു.

നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭ കോമ്പൗണ്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ നായയുടെ ആക്രമണമുണ്ടായത്.

Signature-ad

കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിനു പിന്നാലെ റോഡിലൂടെ നടന്നുപോയ പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതിക്കും (22) കടിയേറ്റു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോയ വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23), ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാര്‍ (60) എന്നിവര്‍ക്കും കടിയേറ്റു.

പുളിഞ്ചുവട് പാലക്കാട്ട് പുത്തന്‍പുരയില്‍ നിയാസിന്റെ മകള്‍ നിഹ (12) യെ വീടിന് സമീപത്തെ റോഡില്‍ വച്ചാണ് നായ കടിച്ചത്. പറമ്പില്‍ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി കൊല്‍ക്കത്ത സ്വദേശി അബ്ദുള്‍ അലി (30) യുടെ വലത് കാലിലും കടിയേറ്റിരുന്നു. ഇതുകൂടാത ആടിനേയും പശുവിനേയും നായ ആക്രമിച്ചിരുന്നു. കടിയേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

 

Back to top button
error: