IndiaMovie

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം: ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ കാൻ ഫിലിം ഫെസ്റ്റിവലിൽ, ചിത്രത്തിൻ്റെ ട്രയ്ലർ ശ്രദ്ധേയമാകുന്നു

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’ന്റെ ട്രയ്ലർ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു. ഒരിന്ത്യൻ സിനിമ 30 വർഷങ്ങൾക്കു ശേഷമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. 1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുമ്പ് ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. യുവ സംവിധായക പായൽ കപാഡിയ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Signature-ad

മലയാള സിനിമക്കും അഭിമാനിക്കാൻ സാധിക്കുന്ന സന്ദർഭം കൂടിയാണ് ഈ സെലക്ഷൻ. വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലെ മികച്ച പ്രകടനങ്ങളിലൂടെയും ശ്രദ്ധേയയാണ് കനി. ടേക്ക് ഓഫ്, മാലിക്, അറിയിപ്പ്, ഫാമിലി, തമാശ, കമ്മാര സംഭവം, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ദിവ്യ പ്രഭ പ്രേക്ഷക പ്രശംസ നേടിയിട്ടുള്ളത്. ക്രാഷ്‌ കോഴ്സ് എന്ന വെബ്‌സീരിസിലെ പ്രകടനവും, മുംബൈക്കാർ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം, തഗ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലെ പ്രകടനങ്ങൾക്കൊപ്പം ഓഡിഷനിലെ മികവും കൊണ്ടാണ് ഹൃദു ഹാറൂണിനെ സംവിധായകയും ഇൻഡോ-ഫ്രഞ്ച് നിർമ്മാതാക്കളും ഈ ചിത്രത്തിനായി തിരഞ്ഞെടുത്തത്. മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് ഹ്രിദ്ദു ഹാറൂണിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇന്ത്യയുടെ ചോക്ക് ആൻഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനർ പെറ്റിറ്റ് ചാവോസും തമ്മിലുള്ള സഹനിർമ്മാണത്തിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാർ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകൾക്കപ്പുറത്തേക്ക് നയിക്കുമ്പോൾ ആ രാജ്യത്തിൽ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുമ്പോൾ ഓരോ മലയാളിക്കും അഭിമാനനിമിഷം കൂടി നൽകുകയാണ് മലയാളി താരങ്ങളുടെ കേന്ദ്ര കഥാപാത്രങ്ങളിലെ മികച്ച പ്രകടനങ്ങൾ.

പി.ആർ.ഒ പ്രതീഷ് ശേഖർ.

Back to top button
error: