KeralaNEWS

കിണറിലെ പാറ പൊട്ടിക്കാൻ തോട്ടവെച്ചു, തിരിച്ചുകയറുന്നതിനിടെ കിണറിനുള്ളിലേക്ക് വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം:  കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറുന്നതിനിടെ വീണുപോയ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം.

ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിൻകോട് ആണ് സംഭവം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രൻ (45) ആണ് മരിച്ചത്.

തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണർ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രൻ പകുതിയിലേറെ കയറിയെങ്കിലും കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

Signature-ad

പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് പാറ തുളയ്ക്കാൻ ഉപയോഗിക്കുന്ന കംപ്രസർ യന്ത്രമുപയോഗിച്ച്‌ കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെത്തിച്ചത്. അരക്കെട്ടിന്റെ വലതുഭാഗത്ത് വയറിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്ന രാജേന്ദ്രനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ വള്ളിക്കും രണ്ട് മക്കള്‍ക്കുമൊപ്പം പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിന് സമീപമാണ് രാജേന്ദ്രൻ താമസിച്ചിരുന്നത്.

Back to top button
error: