KeralaNEWS

സംസ്ഥാനത്ത് കുഴഞ്ഞു വീണുള്ള മരണങ്ങൾ വര്‍ധിക്കുന്നു; സൂര്യാഘാതമെന്ന് നിഗമനം, ആശങ്കയില്‍ ജനങ്ങൾ

സംസ്ഥാനത്ത് കുഴഞ്ഞുവീണുള്ള മരണങ്ങൾ വർധിച്ചു വരുന്നു. അരോഗദൃഢഗാത്രരായ സ്ത്രീകളും പുരുഷന്മാരുമാണ് പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നത്. സൂര്യാഘാതമാണ് ഈ മരണങ്ങൾക്കു പിന്നിലെന്നാണ് നിഗമനം.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് 2 പേർ കുഴഞ്ഞുവീണു മരിച്ചു. മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ ആർ ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടിൽ സരോജിനി (56) എന്നിവരാണ് മരിച്ചത്. സൂര്യാഘാതമാണ് ഇരുവരുടെയും മരണകാരണം എന്നാണ് സംശയം.

രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്കൂളിന് സമീപത്തുവെച്ചാണ് സരോജിനി കുഴഞ്ഞുവീണത്. സമീത്തുണ്ടായിരുന്നവർ ചേർന്ന് ഉടൻ പുഞ്ചക്കോട്ടെ ക്ലിനിക്കിലും തുടർന്ന് മദർകെയർ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പറവൂരിൽ കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്.

കോഴിക്കോട് പന്നിയങ്കര സ്വദേശി പെയിന്റിങ് തൊഴിലാളി വിജേഷ് മരണപ്പെട്ടതും സൂര്യതാപമേറ്റാണെന്ന്  പറയപ്പെടുന്നു. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

കൊല്ലം കുന്നിക്കോട് കാക്കാന്റഴിയാതു വീട്ടിൽ ബിജുലാൽ(45) മരണപെട്ടതും
സൂര്യഘാതമേറ്റാണെന്ന് നിഗമനം. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്പിൽ പുല്ല് ചെത്തിക്കൊണ്ട് നിൽക്കവെയാണ് കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശരീരം കുമിള പോലെ പെളളി വീർത്തു. പിന്നാലെ മരണം സംഭവിച്ചു. ബിജുലാൽ വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ്.

ഇത്തരം മരണങ്ങള്‍ സൂര്യാഘാതം മൂലമെന്ന് ആവർത്തിക്കുമ്പോഴും കൃത്യമായ കാരണം വിശദീകരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല.

ഈ പ്രവണത വ്യാപകമായത് കോവിഡിനുശേഷമാണ്. അതുകൊണ്ടുതന്നെ കോവിഷീല്‍ഡ് വാക്സിൻ ഉപയോഗിച്ചതാണോ കുഴഞ്ഞുവീണുള്ള മരണം വർധിക്കാൻ കാരണം എന്ന സംശയവും വ്യാപകമായിട്ടുണ്ട്. വാക്സിൻ എടുത്ത ചുരുക്കം ചിലരില്‍ ഗുരുതര പാര്‍ശ്വഫലമുണ്ടായതായി കമ്പനി തന്നെ സമ്മതിക്കുകയും ചെയ്തതോടെ ആശങ്ക ഉയർന്നിട്ടുണ്ട്.

എന്നാല്‍ അതല്ല കാരണമെന്നും ജീവിതശൈലിയില്‍ വന്ന മാറ്റമാണ് കാരണമെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. ഇത്തരം മരണങ്ങളെ സംബന്ധിച്ച്‌ കൃത്യമായ പഠനം വേണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: