CrimeNEWS

മുന്‍കാമുകിയുടെ കുടുംബത്തോട് പ്രതികാരത്തിനായി പാര്‍സല്‍ ബോംബ്; ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം

അഹമ്മദാബാദ്: മുന്‍ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാര്‍സലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32), മകള്‍ ഭൂമികയുമാണ് (12) കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വദാലിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

ജയന്തിഭായ് ബാലുസിംഗ് വഞ്ജര (31) എന്ന വ്യക്തിയാണ് വീട്ടിലേക്ക് പാഴ്സലയച്ചതെന്ന് പോലീസ് അറിയിച്ചു. പാഴ്സലിലുണ്ടായിരുന്ന ടേപ്പ് റെക്കോര്‍ഡററിന് സമാനമായിരുന്നു ഇലക്ട്രോണിക് ഉപകരണം പ്ലഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ജീതുഭായ് കൊല്ലപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭൂമികയുടെ മരണം.

Signature-ad

സ്‌ഫോടനം നടക്കുമ്പോള്‍ ജീത്തുവിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. തന്റെ മുന്‍ കാമുകിയുമായുള്ള ജീത്തുവിന്റെ വിവാഹത്തിലുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബോംബ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ തേടി ജയന്തിഭായ് രാജസ്ഥാനില്‍ പോയിരുന്നു. പ്ലഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബോംബിലെ ജെലാറ്റില്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററും പൊട്ടിത്തെറിക്കുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓട്ടോറിക്ഷയിലായിരുന്നു വീട്ടിലേക്ക് പാഴ്സലെത്തിയത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളുടെ മൊഴിയിലൂടെയാണ് ജയന്തി ഭായിലേക്കെത്തിയത്. തുടര്‍ന്ന്, സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജീത്തുഭായുടെ ഒന്‍പതും പത്തും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കും സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി അഹമദാബാദിലേക്ക് മാറ്റിയിട്ടുണ്ട്.

Back to top button
error: