CrimeNEWS

റോഡിന് നടുവില്‍ ബൈക്ക് വെച്ചതിനെച്ചൊല്ലി തര്‍ക്കം; വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊലപാതകം

കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനൊടുവില്‍ തമ്മനത്ത് വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ കുത്തിക്കൊന്നു. കൊല്ലപ്പെട്ടയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തമ്മനം എ.കെ.ജി. കോളനി മാടശ്ശേരിപറമ്പുവീട്ടില്‍ കുമാരന്റെ മകന്‍ മനില്‍ കുമാര്‍ (മനീഷ് – 36) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത്, ഗാന്ധിനഗര്‍ പൂനത്തില്‍വീട്ടില്‍ അജിത് ആന്റണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എ.കെ.ജി. കോളനി പുത്തന്‍വീട്ടില്‍ ജിതേഷിനെ (34) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതക ശ്രമം, വീടുകയറി ആക്രമണം തുടങ്ങി വിവിധ കേസുകളില്‍ പ്രതിയും പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പെട്ട ആളുമാണ് കല്‍പ്പണിക്കാരനായ മനീഷ്.

Signature-ad

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രി ഒന്‍പതോടെ മദ്യപിച്ചശേഷം ജിതേഷും സുഹൃത്തായ ആഷിക്കും തമ്മനം എ.കെ.ജി. കോളനിക്കു പുറത്തേക്കു പോകുമ്പോള്‍ മനീഷ് റോഡിനു നടുവില്‍ ബൈക്ക് വെച്ചിരിക്കുന്നതു കണ്ട് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മനീഷ് ഇത് നിരസിച്ചതോടെ വാക്കുതര്‍ക്കമായി. ആഷിക് മനീഷിനെ തള്ളിയിട്ടു. കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് മനീഷ് ജിതേഷിനെയും ആഷിക്കിനെയും ആക്രമിച്ചു. മേയ് ഫസ്റ്റ് റോഡിലെ കടയ്ക്കു മുന്നിലായിരുന്നു സംഭവം. നാട്ടുകാര്‍ ഇടപെട്ടതോടെ ഇരുകൂട്ടരും പിരിഞ്ഞു. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മനീഷ് സുഹൃത്ത് അജിത്തിനൊപ്പം ആഷിക്കിന്റെ വീട്ടിലെത്തിയെങ്കിലും വാതില്‍ തുറന്നില്ല. വീടിനു പുറത്തുണ്ടായിരുന്ന ആഷിക്കിന്റെ ബൈക്ക് ഇവര്‍ കടത്തിക്കൊണ്ടുപോയി. പിന്നാലെ ഇരുവരും പോയത് ജിതേഷിന്റെ വീട്ടിലേക്കായിരുന്നു. അവിടെ ജിതേഷ് ഒറ്റയ്ക്കായിരുന്നു താമസം. കതക് ചവിട്ടിത്തുറന്ന് അകത്തുകടന്ന ഉടനെ ഇരുവരെയും ജിതേഷ് കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. അജിത്തിന്റെ വയറ്റിലാണ് ആദ്യം കുത്തേറ്റത്. പിന്നാലെ മനീഷിന്റെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റു. അജിത്തിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലാരിവട്ടം പോലീസ് എത്തി മനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജിതേഷും മനീഷും പണ്ട് സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജിതേഷിന്റെ സുഹൃത്ത് തമ്മനം കുത്താപ്പാടി സ്വദേശി ആഷിക്കിനെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു.

മനീഷിന്റെ മൃതദേഹം കളമശ്ശേരി മെഡി.കോളേജ് മോര്‍ച്ചറിയിലാണ്. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും. മനീഷിന്റെ അമ്മ: നദീറ. ഭാര്യ: സോണിയ.

Back to top button
error: